Latest News

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: യുപി പോലിസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. മലയാളി മാധ്യപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ കാപ്പന്‍, ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോവുമ്പോള്‍ 2020 ഒക്ടോബറില്‍ ഉത്തര്‍പ്രദേശില്‍ വച്ച് മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് അറസ്റ്റിലായത്. കാപ്പനും കൂട്ടുപ്രതികളും ഹാഥ്‌റസിലേക്ക് യാത്ര ചെയ്തത് പ്രദേശത്തെ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

എല്ലാവര്‍ക്കുമെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ), സെക്ഷന്‍ 124 എ (രാജ്യദ്രോഹം), സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), സെക്ഷന്‍ 295 എ (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്നിവ പ്രകാരം സെക്ഷന്‍ 17, 18 എന്നിവ ചുമത്തിയിട്ടുണ്ട്. മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 65, 72, 75 വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

കാപ്പനും കൂട്ടുപ്രതികളും നിയമവും മറ്റ് സാഹചര്യങ്ങളും തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കാണിച്ച് മഥുര കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷന്‍ പഹലും സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി തള്ളി. ഇതോടെയാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് സംബന്ധിച്ച കേസും തലോജ ജയിലില്‍ നിന്ന് മാറ്റാനും പകരം വീട്ടുതടങ്കലില്‍ വയ്ക്കാനുമുള്ള തന്റെ അപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഭീമാ കൊറേഗാവ് കേസിലെ പ്രതിയായ ഗൗതം നവ്‌ലാഖ നല്‍കിയ ഹരജിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it