Latest News

ശരത് പവാര്‍, സോണിയ ഗാന്ധി കൂടിക്കാഴ്ച കഴിഞ്ഞു; ചര്‍ച്ച വീണ്ടും തുടരും

ഒക്ടോബര്‍ 24 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും അധികാരം പങ്കുയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം നീണ്ടതോടെയാണ് സംസ്ഥാനം രാഷ്ട്രപതിഭവനിലേക്ക് പോയത്.

ശരത് പവാര്‍, സോണിയ ഗാന്ധി കൂടിക്കാഴ്ച കഴിഞ്ഞു; ചര്‍ച്ച വീണ്ടും തുടരും
X

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി തുടരുന്നതിനിടയില്‍ എന്‍സിപി നേതാവ് ശരത് പവാര്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് സോണിയാഗാന്ധിയുടെ ഡല്‍ഹിയിലുള്ള വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ശിവസേനയുമായി ഐക്യസാധ്യത അന്വേഷിക്കുന്ന ഈ സമയത്ത് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അവസാന തീരുമാനം ഈ ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിയുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുടെ രണ്ട് പ്രതിനിധികള്‍ സര്‍ക്കാര്‍ രൂപീകരണത്തെ സംബന്ധിച്ച് നാളെയോ മറ്റന്നാളോ ഡല്‍ഹിയില്‍ യോഗം ചേരാന്‍ ചര്‍ച്ചയില്‍ ധാരണയായതായി കോണ്‍ഗ്രസ് വക്താവ് രന്‍ദീപ് സിങ് സര്‍ജെവാല ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സ്ഥിതിഗതികളെ കുറിച്ച് ശരത് പവാര്‍ വിശദീകരിച്ചുവെന്നും ഭാവിപരിപാടികള്‍ പുതുതായി ചേരുന്ന പ്രതിനിധികളുടെ യോഗം തീരുമാനമെടുക്കുമെന്നും രന്‍ദീപ് അറിയിച്ചു.

യോഗത്തിനായി ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് ശരത് പവാര്‍ ഓരോ പാര്‍ട്ടിയും അവരുടെ പാത തിരഞ്ഞെടുക്കുമെന്നും തങ്ങളും അതാണ് ചെയ്യുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് നിരവധി സംശയങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

ഇരു നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പൊതുമിനിമം പരിപാടിയെ കുറിച്ച് കൂടി ചര്‍ച്ച ചെയ്യുമെന്ന് ഞായറാഴ്ച പൂനയില്‍ ചേര്‍ന്ന എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സും എന്‍സിപിയും ചേര്‍ന്ന് ശിവസേനയുമായി അലോചിച്ചുമാണ് പൊതുമിനിമം പരിപാടി തയ്യാറാക്കിയത്.

ഒക്ടോബര്‍ 24 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും അധികാരം പങ്കുയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം നീണ്ടതോടെയാണ് സംസ്ഥാനം രാഷ്ട്രപതിഭവനിലേക്ക് പോയത്.

അതോടൊപ്പം എന്‍സിപിയുടെ രാഷ്ട്രീയപെരുമാറ്റം ഇന്ത്യയിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും മാതൃകയാണെന്നും ബിജെപിക്കാരും അത് കണ്ട് പഠിക്കണമെന്ന് മോദി പറഞ്ഞത് രാഷ്ട്രീയവൃത്തങ്ങളില്‍ വലിയ അദ്ഭുതത്തിന് വഴിവച്ചു.

Next Story

RELATED STORIES

Share it