Latest News

അന്യായ ജപ്തി: സർക്കാർ നടപടി അവിവേകമെന്ന് അൻസാരി ഏനാത്ത്

അന്യായ ജപ്തി: സർക്കാർ നടപടി അവിവേകമെന്ന് അൻസാരി ഏനാത്ത്
X


പാലക്കാട് (കൂറ്റനാട്): സെപ്റ്റംബർ 23ന് നടന്ന ഹർത്താൽ സംബന്ധിച്ച് യഥാവിധി വിവരങ്ങൾ കോടതിക്ക് നൽകാൻ സർക്കാർ ബോധപൂർവ്വം അലംഭാവം കാണിച്ചതായും ധൃതിപിടിച്ചുള്ള വ്യാപക ജപ്തി ഇടതുസർക്കാരിൻ്റെ അവിവേകമാണെന്നും എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത് പറഞ്ഞു. 'അന്യായ ജപ്തി: ഇടതുസര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി കൂറ്റനാട് സെൻ്ററിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യ സമരമുറയാണ് ഹർത്താൽ. രാജ്യത്ത് നിരവധി ഹർത്താലുകൾ നടന്നിട്ടുണ്ട്. ജപ്തിയിലേക്ക് നയിച്ച ഹർത്താൽ നടക്കുന്നതിന് മുമ്പും ശേഷവും കേരളത്തിൽ വിവിധ പാർട്ടികളുടെ ആഹ്വാനപ്രകാരം ഹർത്താൽ നടന്നിട്ടുണ്ട്. എന്നാൽ സർക്കാർ ഈ കേസിൽ മാത്രമാണ് നഷ്ടപരിഹാരം ആ സംഘടനയിൽനിന്ന് വാങ്ങിത്തരണം എന്ന് കോടതിയോട് ആവശ്യപ്പെട്ടത്. 23 ലെ ഹർത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ തത്തുല്യമായ ജാമ്യത്തുക കെട്ടിവച്ച് പുറത്തിറങ്ങിയ വിവരവും കോടതിയെ ധരിപ്പിച്ചിരുന്നില്ല. ക്ലെയിം കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല എന്നതും കോടതിയെ സർക്കാർ ബോധിപ്പിച്ചില്ല. ഇത്തരം വ്യാപാകമായ ജപ്തിക്ക് കോടതി നിർദേശിച്ചിട്ടില്ല. എന്നാൽ കോടതിയെ മറയാക്കി ഇടതുസർക്കാർ ഹിഡൻ അജണ്ട നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി അധ്യക്ഷതയും , ജില്ലാ സെക്രട്ടറി അബൂബക്കർ വല്ലപ്പുഴ നന്ദിയും പറഞ്ഞു .മറ്റ് ജില്ലാ കമ്മറ്റിയംഗങ്ങളും, മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.



Next Story

RELATED STORIES

Share it