Latest News

കയര്‍ മേഖലയില്‍ ഒമ്പത് ശതമാനം വര്‍ധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു

കയര്‍ മേഖലയില്‍ ഒമ്പത് ശതമാനം വര്‍ധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: കയര്‍ വ്യവസായ മേഖലയില്‍ ഒമ്പത് ശതമാനം വര്‍ധനയോടെ പുതുക്കിയ വേതന നിരക്ക് നിലവില്‍ വന്നു. വര്‍ധനയടക്കമുള്ള പുതിയ വേതനം പ്രകാരം പുരുഷ തൊഴിലാളിക്ക് ദിവസം 815.44 രൂപയും സ്ത്രീ തൊഴിലാളിക്ക് 680.88 രൂപയുമായിരിക്കും. 667 രൂപയാണ് പുതിയ അടിസ്ഥാന വേതനം. 2018 ലാണ് കയര്‍ തൊഴിലാളികളുടെ വേതനം അവസാനം പുതുക്കിയത്. 60 വര്‍ഷമായി നിലനില്‍ക്കുന്ന അശാസ്ത്രീയ വേതന നിര്‍ണയ വ്യവസ്ഥ അവസാനിപ്പിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. അശാസ്ത്രീയ രീതിയില്‍ വേതനം നിര്‍ണയിച്ചിരുന്നത് അവസാനിപ്പിക്കാന്‍ കഴിഞ്ഞതു ചരിത്രനേട്ടമാണ്.

തൊഴിലാളി സംഘടനകളുമായും ഫാക്ടറി ഉടമകളും കയര്‍ കയറ്റുമതിക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അപെക്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മൂന്ന് ദിവസത്തെ ചര്‍ച്ചക്കൊടുവിലാണ് എല്ലാ തൊഴിലാളി സംഘടനകളും ഉടമകളും അനുകൂല തീരുമാനത്തിലെത്തിയത്. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട തൊഴിലാളി സംഘടനകളെ മന്ത്രി അഭിനന്ദിച്ചു. പഴയ വേതന നിര്‍ണയ സമ്പ്രദായം അവസാനിപ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച കയര്‍ ഫാക്ടറി ഉടമകള്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കി. ഉടമകള്‍ കൂടുതല്‍ ഉല്‍പ്പാദന ക്ഷമത കൈവരിക്കണമെന്നും ആഗോള വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കയര്‍ വ്യവസായം കൂടുതല്‍ ഉല്‍പ്പാദന ക്ഷമത കൈവരിക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി വിദഗ്ധ സമിതിയെ അടുത്ത മാസം സര്‍ക്കാര്‍ നിയമിക്കും.

വില കുറഞ്ഞ കയര്‍, ചകിരിയുമായി തമിഴ് നാട് വിപണി പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കയറിന്റെ വാങ്ങല്‍ വില കുറയ്ക്കാന്‍ കയര്‍ഫെഡ് ചെയര്‍മാനും കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും അംഗങ്ങളായ സമിതി സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് എ.എസ്.എം കയറിന്റെ വാങ്ങല്‍ വിലയില്‍ 15 ശതമാനവും വൈക്കം കയറിന്റെ വാങ്ങല്‍ വിലയില്‍ 8 ശതമാനവും വില കുറയ്ക്കും. കെട്ടികിടക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഓണക്കാലത്ത് പ്രത്യേക സ്റ്റാളുകള്‍ ഒരുക്കും. 20 ശതമാനം വിലക്കുറവ് ഉണ്ടായിരിക്കും. കയര്‍ ഭൂവസ്ത്രത്തിന്റെ വിപണി വിപുലപ്പെടുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം, റെയില്‍വേ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it