Latest News

ഹോട്ട് സ്‌പോട്ടുകളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് സെപ്റ്റംബര്‍ 20 മുതല്‍

ഹോട്ട് സ്‌പോട്ടുകളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് സെപ്റ്റംബര്‍ 20 മുതല്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകള്‍ സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനുവേണ്ടി 170 ഹോട്ട്‌സ്‌പോട്ടുകള്‍ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സൗജന്യമായി വാക്‌സിന്‍ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യും. ഡോഗ് ക്യാച്ചര്‍മാര്‍, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. സംസ്ഥാന തലത്തില്‍ നിലവില്‍ 78 ഡോക്ടര്‍മാരെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശികതലത്തില്‍ ആനിമല്‍ ഷെല്‍ട്ടര്‍ ആ രംഭിക്കുന്നതിനും നടപടി സ്വീകരിച്ചു. തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിന് കുടുംബശ്രീക്ക് കോടതി അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ അടിസ്ഥാന സൗകര്യമൊരുക്കി കൊണ്ടും കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയോഗിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കും.

ഓരോ എ ബി സി യൂണിറ്റിലെയും പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനുകള്‍ എന്നിവ തങ്ങളുടെ പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള തുക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്റ്റ് സമര്‍പ്പിക്കേണ്ടതാണ്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് എ ബി സി ഡോഗ് റൂള്‍ നിയമപ്രകാരമുള്ള ഒരു മോണിറ്ററിംഗ് സമിതി ഓരോ എ ബി സി യൂണിറ്റിലും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് 37 എ ബി സി സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ നിലവില്‍ സ്വീകരിച്ചിട്ടുണ്ട്.രണ്ട് ബ്ലോക്കുകള്‍ക്ക് ഒരു എ ബി സി കേന്ദ്രം എന്ന നിലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എ ബി സി ചെയ്യുന്നതിനായി 7.7 കോടിയോളം രൂപ മാറ്റി വെച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it