Latest News

'മായാനദി'യെ സ്വർണക്കടത്ത് കേസിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരേ നിർമാതാവ്

മായാനദിയെ സ്വർണക്കടത്ത് കേസിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരേ നിർമാതാവ്
X

ദോഹ: സ്വർണക്കടത്ത് കേസിൽ മായാനദി സിനിമയെ വലിച്ചിഴയ്ക്കുന്നതിനെതിരേ സിനിമയുടെ നിർമാതാവ് സന്തോഷ് ടി. കുരുവിള. എഫ് ബിയിൽ എഴുതിയ കുറിപ്പിലാണ് സന്തോഷ് തന്റെ സിനിമയെ സ്വർണക്കടത്ത് കേസിൽ എൻഐഎ പ്രതിചേർത്ത ഫൈസൽ ഫരീദുമായി കൂട്ടിക്കെട്ടിയതിനെതിരെ രം​ഗത്തുവന്നത്. ആഷിക് അബു സംവിധായകനായ മായാനദിയുടെ നിർമാതാവാണ് ഖത്തറിലെ വ്യവസായിയായ സന്തോഷ് ടി കുരുവിള.

സ്വർണക്കടത്ത കേസ് ഉയർന്നുവരികയും അതിൽ ഫൈസൽ പ്രതിചേർക്കപ്പെടുകയും ചെയ്തതോടെ നിരവധി ഓൺലൈൻ മാധ്യമങ്ങൾ മായാനദിയുടെ നിർമ്മാതാവായ സന്തോഷ്, ഫൈസലിന്റെ ബിനാമിയാണെന്നാരോപിച്ച് വാർത്തകൾ നൽകിയിരുന്നു. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സിനിമ നിർമിക്കാൻ ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംസ്ഥാന കേന്ദ്ര സർക്കാർ നികുതികളും യഥാസമയം അടച്ചു തീർത്തിട്ടുണ്ടെന്നും സന്തോഷ് വ്യക്തമാക്കി. ഒപിഎം ഡ്രീം മിൽ എന്ന ബാനറിൽ ആഷിക് അബുവും സന്തോഷും ചേർന്നാണ് സിനിമ നിർമിച്ചത്. ബോക്സ്ഓഫിസിൽ ഏറെ നേട്ടം കൊയ്ത സിനിമയാണ് മായാനദി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന സിനിമയിൽ ടൊവിനോ തോമസായിരുന്നു നായകൻ. ഒടുവിൽ തമിഴ്നാട് പോലിസ് ചെറുപ്പക്കാരനെ വെടിവച്ചു കൊല്ലുന്നതോടെയാണ് സിനിമ തീരുന്നത്.

''#മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്, പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ'' - സന്തോഷ് എഫ്ബി കുറിപ്പിൽ വ്യക്തമാക്കി.

മാധ്യമപ്രവർത്തകർ വാർത്തകൾ എഴുതും മുമ്പ് ഫാക്റ്റ് ചെയ്യണമെന്നും സന്തോഷ് വ്യക്തമാക്കി. അതേസമയം ഇത്തരം വാർത്തകൾ തന്നെ സിനിമയിൽ നിന്ന് പിന്തിരിപ്പിക്കില്ലെന്നും സിനിമ തന്റെ പാഷനാണെന്നും അതുമായി മുന്നോട്ടുപോകുമെന്നും സന്തോഷ് അഭ്യർത്ഥിച്ചു.


സന്തോഷിന്റെ കുറിപ്പിന്റെ പൂർണരൂപം

പ്രിയ സുഹൃത്തുക്കളെ,

ഒരു പ്രവാസി വ്യവസായി യായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ. നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച #മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു. എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ,ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല?

#മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്. പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !

പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ.

ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?

ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക.

ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട്.

പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും.

ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ്.

വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക,

കൊറോണ പടർത്താതിരിയ്ക്കുക,

സുരക്ഷിതരായിരിയ്ക്കുക .

നന്ദി ! നമസ്കാരം

സന്തോഷ് ടി. കുരുവിള

Next Story

RELATED STORIES

Share it