Latest News

സാബിയ സെയ്ഫിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിഡിപിയുടെ പ്രതിഷേധം

സാബിയ സെയ്ഫിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിഡിപിയുടെ പ്രതിഷേധം
X

കൊട്ടാരക്കര: ഡല്‍ഹിയിലെ പോലിസ് ഓഫിസര്‍ ആയിരുന്ന സാബിയ സെയ്ഫിയെ ഏതാനും പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയതും ബലാല്‍സംഗം ചെയ്തതും അവയവങ്ങള്‍ അറുത്ത് മാറ്റി കൊലപ്പെടുത്തിയതും ബോധപൂര്‍വ്വം മറയ്ക്കാന്‍ ശ്രമിക്കുന്നത് അധികാരി വര്‍ഗത്തിന്റെ ഇരകളോടുള്ള ജാതിവിവേചനമാണ് കാണിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. സാബിയയെ കൊലപ്പെടുത്തിയ നരാധമന്മാരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പിഡിപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധാഗ്‌നിയുടെ ഭാഗമായി കൊട്ടാരക്കരയില്‍ നടന്ന പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നിയമവ്യവസ്ഥിതിയുടെ ഭാഗമായി നില്‍ക്കുന്ന ഉദ്യോഗസ്ഥയ്ക്ക് തന്നെ ഇത്തരം നീചമായ അനുഭവം നേരിടേണ്ടി വരുന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. അതും രാജ്യതലസ്ഥാനത്ത് തന്നെ. നമ്മുടെ രാജ്യം ജനാധിപത്യത്തില്‍ നിന്നും എന്നോ മാറിയിരിക്കുന്നു. അഴിമതിയുടെയും പണാധിപത്യത്തിന്റെയും കൂത്തരങ്ങായി തീര്‍ന്ന ഈ രാജ്യത്തു നിന്നും ഇനിയും നീതിയുണ്ടാവുമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. സ്വന്തം രാജ്യത്തിനു വേണ്ടി ജോലി ചെയ്യാന്‍ തയ്യാറാവുകയും തന്റെ ജോലിയില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്ത ഒരു പെണ്‍കുട്ടി ക്രുരമായി കൊലചെയ്യപ്പെട്ടിട്ട് ജനാധിപത്യ സമൂഹത്തിന് എങ്ങനെ നിശബ്ദമായിയിരിക്കാന്‍ കഴിയുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വേട്ടയാടുന്നവര്‍ക്ക് അതിര്‍ത്തികള്‍ ഇല്ലെന്ന് തിരിച്ചറിയണം. അവര്‍ ഇരയെ പിന്തുടരുന്നവര്‍ മാത്രമാണ്. ഡല്‍ഹിയില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് അധിക ദൂരമില്ല. ആ പെണ്‍കുട്ടി കൊല്ലപ്പെട്ടത് നമുക്ക് വേണ്ടിയുമാണ്. ജനങ്ങളുടെ സുരക്ഷിതത്തിന് നിയോഗിക്കപ്പെട്ടവര്‍ തന്നെ തങ്ങളുടെ കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടിയെ നിസാരമായി കൊന്നുതള്ളിയിരിക്കുന്നു. ഈ രാഷ്ട്രത്തിലെ ഓരോ പൗരനു വേണ്ടിയുമാണ് ആ പോലിസ് ഉദ്യോഗസ്ഥ ജീവന്‍വെടിഞ്ഞത്''- സാബിയയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുവാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരാഗ്‌നിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സുധീര്‍ കുന്നുമ്പുറം, മണ്ഡലം പ്രസിഡന്റ് സുധീര്‍ വല്ലം, സെക്രട്ടറി ഷിജു പുളിമൂട്, ഷാനവാസ് പള്ളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it