Latest News

പി സി ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പി സി ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദം വര്‍ധിച്ചതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പി സി ജോര്‍ജ്. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ രാത്രിയോടെയാണ് പി സി ജോര്‍ജ് അറസ്റ്റിലായത്. തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് എറണാകുളം എആര്‍ ക്യാംപിലെത്തിയാണ് പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫോര്‍ട്ട് പോലിസ് പി സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെയാണ് പി സി ജോര്‍ജിന് രക്തസമ്മര്‍ദമുണ്ടായത്. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉപാധികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം ഇന്ന് ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മെയ് ഒന്നിനാണ് പി സി ജോര്‍ജിന് കോടതി ജാമ്യം നല്‍കിയത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി സി ജോര്‍ജ് വിദ്വേഷ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ഇതില്‍ വിശദമായ വാദം കേട്ട കോടതി പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.

ജാമ്യത്തിലിരിക്കെ വെണ്ണലയില്‍ പി സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി, വെണ്ണലയിലെ പി സി ജോര്‍ജിന്റെ പ്രസംഗം പ്രകോപനപരമെന്ന് വിലയിരുത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് മജിസ്‌ട്രേറ്റ് അനുമതി നല്‍കി. പിന്നാലെ വെണ്ണല കേസില്‍ പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ ഹാജരായ പി സി ജോര്‍ജിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Next Story

RELATED STORIES

Share it