Latest News

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 1000 ബാർ അനുവദിച്ചവർ ഒരു പുതിയ സീറ്റുപോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 1000 ബാർ അനുവദിച്ചവർ ഒരു പുതിയ സീറ്റുപോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ
X


തിരുവനന്തപുരം: മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റിന്റെ കുറവ് മൂലം, എസ്എസ്എല്‍എസി പാസായ പതിനായിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. 8 വര്‍ഷം കൊണ്ട് 1000 ബാര്‍ അനുവദിച്ച സര്‍ക്കാര്‍ ഒരു പുതിയ പ്ലസ് വണ്‍ സീറ്റ് പോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് പ്രതിസന്ധി ഇല്ലെന്ന് മന്ത്രി വി ശിവന്‍ കുട്ടി അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കി. 4,33,471 പ്ലസ് വണ്‍ സീറ്റുകള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ഉണ്ട്. കോഴിക്കോട് ജില്ലയില്‍ 8248 സീറ്റുകള്‍ ഇത്തവണ മിച്ചം ഉണ്ടാകും. പാലക്കാട് 2266 സീറ്റ് മിച്ചം ഉണ്ടാകും .മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷ 74740. മലപ്പുറത്തു ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റ് ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അണ്‍ എയ്ഡഡ് സീറ്റുകളും, വിഎച്ച്എസ്‌സി, പോളി ടെക്നിക് സീറ്റുകള്‍ അടക്കം ചേര്‍ത്താണ് സീറ്റ് ഉണ്ടെന്ന വാദം മന്ത്രി ഉയര്‍ത്തുന്നതെന്ന് അടിയന്തരപ്രമേയ നോട്ടിസ് കൊണ്ടുവന്ന എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആരോപിച്ചു.

മലപ്പുറത്ത് 80250 സീറ്റുകള്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് കള്ളമാണ്. മന്ത്രി പറഞ്ഞ കണക്ക് ശരിയല്ല. ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും ആദ്യ അലോട്മെന്റില്‍ സീറ്റ് കിട്ടിയില്ല. തുടക്കം മുതല്‍ മലബാറില്‍ സീറ്റ് കുറച്ച് അനുവദിച്ചു. കഴിഞ്ഞ എട്ട് വര്‍ഷം ഒറ്റ പുതിയ പ്ലസ് വണ്‍ ബാച്ച് മലബാറില്‍ അനുവദിച്ചില്ല. 8 വര്‍ഷം കൊണ്ട് 1000 ബാര്‍ അനുവദിച്ച സര്‍ക്കാര്‍ ഒരു പുതിയ പ്ലസ് വണ്‍ സീറ്റ് പോലും അനുവദിച്ചില്ല. താത്കാലിക ബാച്ച് അല്ല പരിഹാരം. സ്ഥിരം ബാച്ച് നല്‍കണം. മലബാറില്‍ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടിക്ക് ആഗ്രഹിക്കുന്ന സീറ്റ് കിട്ടില്ല. പത്തനംതിട്ടയില്‍ പാസായ കുട്ടിക്ക് സയന്‍സ് ഗ്രൂപ്പ് കിട്ടുമെന്നും എംഎല്‍ എ ആരോപിച്ചു. എന്നാല്‍ വീടിനടുത്ത് പ്ലസ് വണ്‍ സീറ്റ് കിട്ടണം എങ്കില്‍ ഷംസുദീന്‍ മന്ത്രി ആയാലും നടക്കില്ലെന്ന് ശിവന്‍കുട്ടി തിരിച്ചടിച്ചു. പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് തുടങ്ങും മുമ്പ് പ്രതിപക്ഷം സമരം തുടങ്ങിയെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ ആദ്യ പരിഗണനയില്‍ പോലും വിദ്യാഭ്യാസ മേഖല ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മലബാര്‍ ഒഴികെ ഉള്ള ജില്ലകളില്‍ ആദ്യ അലോട്മെന്റിനു ശേഷം 5000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒഴിവുള്ള ജില്ലകളില്‍ വീണ്ടും സീറ്റ് കൂട്ടി. പൊതു വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. കുട്ടികള്‍ വരാത്തത് ഗുണമേന്മ കുറഞ്ഞത് കൊണ്ടാണ്. ഇതൊന്നും ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എന്ത് വിഷയം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.







Next Story

RELATED STORIES

Share it