Latest News

മദ്യപാനത്തിനിടെ കത്തിക്കുത്ത്: താനൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെ കത്തിക്കുത്ത്: താനൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു
X

പരപ്പനങ്ങാടി: താനൂരില്‍ മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. പുല്ലൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലക്കടത്തൂര്‍ അരീക്കാട് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ദീന്‍ ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു കുത്തേറ്റത്. ഇയാള്‍ക്കൊപ്പം കുത്തേറ്റ ബി.പി അങ്ങാടി സ്വദേശി അഹസന്‍ ഗുരുതര പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യനില മോശമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലിസ് അറിയിച്ചു.

പലവിധ കേസുകളില്‍ പ്രതികളായ വെള്ളിയാമ്പുറം സ്വദേശി കെ. രാഹുല്‍, കല്ലിങ്ങലകത്ത് സുഫിയാന്‍ എന്നിവരോടൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഇവര്‍ ശിഹാബിനേയും അഹ്‌സനിയും കുത്തിവീഴ്ത്തുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. താനൂര്‍ നടക്കാവിനും പാലക്കുറ്റിയഴി തോടിനും ഇടയില്‍ റെയില്‍ ഓവുപാലത്തിന് അടിയിലായിരുന്നു സംഭവം. രാഹുലും സുഫിയാനും ശിഹാബും ഒട്ടനവധി കേസുകളില്‍ പ്രതികളാണെന്ന് താനൂര്‍ സിഐ പ്രമോദ് പറഞ്ഞു. ശിഹാബിനെതിരെ വളാഞ്ചേരി, തിരൂരങ്ങാടി, തിരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ വാഹനമോഷണം, കവര്‍ച്ച തുടങ്ങിയവക്ക് കേസുകളുണ്ട്. ശിഹാബിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.


Next Story

RELATED STORIES

Share it