Latest News

അലന്‍-താഹകേസില്‍ എന്‍ഐഎ സമ്മര്‍ദ്ദം: കേരള സര്‍ക്കാര്‍ ഇടപെടണം

കേസില്‍ സുഹൃത്തിനെ ഒറ്റുകൊടുക്കാന്‍ പാകത്തില്‍ വ്യാജ മൊഴി നല്കാന്‍ തന്റെ മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് കോടതിയില്‍ അലന്‍ വെളിപ്പെടുത്തിയത്. നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കം ഔദ്യോഗിക ഏജന്‍സികള്‍ തന്നെ നടത്തുന്നു എന്നതിന് തെളിവാണിത്.

അലന്‍-താഹകേസില്‍ എന്‍ഐഎ സമ്മര്‍ദ്ദം:    കേരള സര്‍ക്കാര്‍ ഇടപെടണം
X
കോഴിക്കോട്: മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ എന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്ത കേസില്‍ മാപ്പുസാക്ഷിയാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും എറണാകുളത്തെ ജയില്‍ ഉദ്യോഗസ്ഥര്‍ അതിനു കൂട്ടു നില്‍ക്കുന്നതായും എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ ദിവസം അലന്‍ ഷുഹൈബ് നടത്തിയ വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഉത്കണ്ഠയുളവാക്കുന്നതാണെന്ന് അലന്‍ താഹ മനുഷ്യവകാശ സമിതി പ്രസ്താവനയില്‍ പറഞ്ഞു.വ്യാജ കേസുകള്‍ കെട്ടിച്ചമച്ചു യുവരാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഗൂഢാലോചന പൂര്‍ണമായും മറനീക്കിക്കാണിക്കുന്ന സംഭവങ്ങളാണ് എന്‍ഐഎ കോടതിയില്‍ നടന്നത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് പുറപ്പെടുവിച്ച ആരോപണ പ്രസ്താവനയെയും പ്രതികാര നടപടിയായേ കാണാനാവൂ.

കേസില്‍ സുഹൃത്തിനെ ഒറ്റുകൊടുക്കാന്‍ പാകത്തില്‍ വ്യാജ മൊഴി നല്കാന്‍ തന്റെ മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് കോടതിയില്‍ അലന്‍ വെളിപ്പെടുത്തിയത്. നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കം ഔദ്യോഗിക ഏജന്‍സികള്‍ തന്നെ നടത്തുന്നു എന്നതിന് തെളിവാണിത്. അലനെയും താഹയെയെയും വെവ്വേറെ ജയിലില്‍ പാര്‍പ്പിക്കണമെന്ന ആവശ്യവും കേസില്‍ കള്ളത്തെളിവ് ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ തെളിവാണ്.

ഗുരുതരമായ മറ്റൊരു പ്രശ്‌നം, എറണാകുളത്തെ ജയിലില്‍ ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കു ഒരു വിചാരണത്തടവുകാരനെ വിധേയനാക്കാന്‍ ജയില്‍ അധികാരികള്‍ കൂട്ടുനിന്നു എന്ന വസ്തുതയാണ്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഇറക്കിയ പ്രസ്താവനയില്‍ വിചാരണയില്‍ ഇരിക്കുന്ന തടവുകാര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ജയില്‍ അധികാരികള്‍ പോലിസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവ് നല്‍കുന്നു. പോലീസ്-എന്‍ഐഎ ഗൂഢനീക്കങ്ങളെ കോടതിക്ക് മുന്നില്‍ തുറന്നു കാണിച്ച യുവാക്കള്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ കൊണ്ടുവരാനാണ് ജയില്‍ ഡിജിപി ശ്രമിക്കുന്നത്.

ഇത്തരം ഹീനവും നിയമ വിരുദ്ധവുമായ നടപടികളില്‍ നിന്ന് അധികാരികള്‍ പിന്തിരിയണം. കേസില്‍ ഇന്നുവരെ ഒരു തെളിവും ഹാജരാക്കാന്‍ രണ്ടു പേരെയും ആദ്യം അറസ്റ്റ് ചെയ്ത കേരളാ പോലീസിനോ പിന്നീട് കേസ് ഏറ്റെടുത്ത എന്‍ഐഎയ്‌ക്കോ സാധ്യമായിട്ടില്ല. തീര്‍ത്തും ഹീനമായ തരത്തിലുള്ള മനുഷ്യാവകാശലംഘനവും നിയമസംവിധാനത്തെ അട്ടിമറിക്കുന്ന പ്രക്രിയയുമാണ് കേസില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ഇത് രാജ്യത്തിനും ജനാധിപത്യ സംവിധാനത്തിനും നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണ്. വിചാരണത്തടവുകാര്‍ക്കെതിരെ വ്യാജതെളിവ് ഉല്പാദന കേന്ദ്രമായി കേരളത്തിലെ ജയിലുകള്‍ മാറാന്‍ പാടില്ല. അതിനാല്‍ അലന്‍ ഷുഹൈബ് എന്‍ഐഎ കോടതിയില്‍ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന്റെയും ജയില്‍ ഡിജിപിയുടെ ഏകപക്ഷീയമായ പ്രസ്താവനയുടെയും പശ്ചാത്തലത്തില്‍ എറണാകുളം ജയിലില്‍ നടന്ന സംഭവങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അലന്‍ താഹ മനുഷ്യാവകാശസമിതി ചെയര്‍മാന്‍ ബി ആര്‍ പി ഭാസ്‌കര്‍, കണ്‍വീനര്‍ ഡോ. ആസാദ് എന്നിവര്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it