Latest News

പൊതുജീവിതത്തിലെ ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് കൊവിഡ് കാലത്ത് ഉമര്‍ അറക്കല്‍

പൊതുജീവിതത്തിലെ ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് കൊവിഡ് കാലത്ത് ഉമര്‍ അറക്കല്‍
X

-നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: പൊതുജീവിതത്തിലെ ഓര്‍മകള്‍ക്കായി കരുതി വെച്ച ബാഡ്ജുകളും പേനകളും കാഴ്ച്ചകാര്‍ക്ക് കൗതുക കാഴ്ച്ചകളാക്കി കൊവിഡ് കാലത്ത് വ്യത്യസ്ഥതനാവുകയാണ് ഉമര്‍ അറക്കല്‍. പൊതു പ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍, അധ്യാപകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, പത്ര പ്രവര്‍ത്തകന്‍, കേരളം അഭിനന്ദിച്ച നിരവധി മലപ്പുറം മാതൃകയുടെ ശില്‍പി, കാല്‍ നൂറ്റാണ്ട് കാലം മലപ്പുറം ജില്ലാ പഞ്ചായത്ത് ജനപ്രതിനിധി ഇങ്ങനെ പോകുന്നു വിശേഷണങ്ങള്‍.

കണിശത നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണെങ്കിലും അദ്ദേഹത്തിന്റെ 17 വയസ് മുതലുള്ള പൊതുജീവിതം ഓര്‍മ്മകള്‍ക്കും കാലഘട്ടങ്ങള്‍ക്കുമിടയില്‍ അടുക്കിവെച്ചിട്ടുണ്ട്.

അനേകം ഫയലുകള്‍ക്കിടയില്‍ കസേരയിലിരിക്കുന്ന ഉമ്മര്‍ അറക്കലിനെ മുഴുവന്‍ സമയം കാണാന്‍ കഴിയണമെന്നില്ല, എപ്പോഴും തിരക്ക് പിടിച്ച ജീവിതവും.

കൊറോണക്കാലം അല്‍പം വിശ്രമം ലഭിച്ചപ്പോള്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനായെന്ന സന്തോഷത്തിലാണു അറക്കല്‍. കൊവിഡ് ഒന്നാം തരംഗത്തില്‍ വീട്ടിലിരിക്കുന്നതിനെ കുറിച്ച് ആലോചിക്കാനേ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. അത് കഴിഞ്ഞ് രണ്ടാം തരംഗവും. അടച്ചിടലിന്റെ ദിനങ്ങള്‍ നന്നായി ആസ്വദിച്ച് ആ സമയത്തെ അതിമനോഹരമായി ഉപയോഗിക്കാന്‍ തന്നെയായിരുന്നു ഉമ്മര്‍ മാസ്റ്ററുടെ തീരുമാനം.

തിരക്കിനിടയില്‍ ശ്രദ്ധിക്കാതെ പോയിരുന്ന പലതിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി. അലക്ഷ്യമായി സൂക്ഷിച്ചിരുന്ന വസ്തുക്കളെ പരിഗണിക്കാനുമായി. ജീവിതത്തില്‍ മുഖ്യ പങ്ക് വഹിച്ചവരെ തിരഞ്ഞെടുക്കാനും അച്ചടി പുരണ്ട വര്‍ത്തമാനങ്ങളെ ഏകോപിപ്പിക്കാനുമായി.

പതിനഞ്ച് വര്‍ഷക്കാലം ചന്ദ്രികക്കായി വാര്‍ത്ത എഴുതിയ പേനകളടക്കം ആയിരത്തോളം എഴുതി തീര്‍ന്ന പേനകളും, ഇത്രയുകാലമത്രയും ലഭിച്ച ബാഡ്ജുകള്‍ പൊടിതട്ടി ഓര്‍മ്മകള്‍ പുതുക്കാനും, കന്നിയങ്കത്തിന്‍ പോസ്റ്ററും നോട്ടീസും , താനെഴുതിയ ആദ്യ റിപ്പോര്‍ട്ട് മുതല്‍ ജനപ്രതിനിധിയായി മുന്നില്‍ നിന്ന് നയിച്ച വികസന കാര്യങ്ങളുടേയും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളുടേയും പത്രകട്ടിംഗുകളും എടുത്ത് വൃത്തിയായി ഏകോപിപ്പിക്കാനായി.

മുഖ്യാതിധിയായും സംഘാടകനായും വിവിധ വേദികളില്‍ ക്ഷണിക്കപെട്ട ബാഡ്ജുകള്‍ക്കുമൊപ്പം വിവിധ കല്യാണ ക്ഷണക്കത്തുകളും ഒരുക്കൂട്ടി വെച്ചതിലുണ്ടായിരുന്നു. പല സുഹൃത്തുക്കളും അവരുടെ മക്കളുടെ കല്യാണത്തിനു ക്ഷണക്കത്ത് തയ്യാറാക്കാന്‍ മോഡല്‍ തെരഞ്ഞെടുക്കാനും ഉമ്മര്‍ മാസ്റ്ററുടെ അടുത്ത് വരാറുണ്ട്. വിവിധ തരത്തിലുള്ള കത്തുകളുടെ വലിയൊരു ശേഖരം തന്നെ വീട്ടില്‍ അടുക്കിവെച്ചിട്ടുണ്ട്.

സ്‌കൂള്‍ സന്ദര്‍ശന വേളയില്‍ കുട്ടികള്‍ സ്വീകരിക്കുമ്പോള്‍ തന്ന ബൊക്കയും മാഷ് വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്. ഇത് കളയരുതെന്ന കുട്ടിയുടെ നിഷ്‌കളങ്കമായ പറച്ചിലും മാഷ് ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്.

പേനകള്‍ മഷി കഴിയുന്നതോടെ അലക്ഷ്യമായി മേശയില്‍ വെച്ചിരുന്നുവെങ്കില്‍ ലോക്ഡൗണ്‍ കാലത്താണു അതെല്ലാം ഒന്നിച്ച് വെച്ചത്. പല പേനകളും പലരും സമ്മാനമായി നല്‍കിയവയുമാണു. പത്ര വാര്‍ത്തകള്‍ മുറിച്ച് വെച്ച് ആല്‍ബമായി സൂക്ഷിച്ച് വെച്ചിട്ടുണ്ട്. വിഷയങ്ങളുടെ അടിസ്ഥാനമാക്കിയാണു പത്ര വാര്‍ത്തകള്‍ വെട്ടി ഒട്ടിച്ച് വെച്ചിട്ടുള്ളത്. ഉമ്മര്‍ മാസ്റ്റര്‍ ജനപ്രതിയായിരിക്കുമ്പോള്‍ ജനങ്ങള്‍ക്കായി എന്ത് ചെയ്തു എന്ന ചോദ്യങ്ങള്‍ക്ക് വര്‍ഷവും മാസവും ദിവസവും വെച്ച് കൃത്യമായി മറുപടി പറയാനാകും എന്നതാണു വലിയ കാര്യം.

കാലഘട്ടത്തിന്റെ മാറ്റം രൂപത്തിലും ഭംഗിയിലും, അക്ഷരങ്ങളിലും നിറങ്ങളിലും കാണാമായിരുന്നു. അടുക്കും ചിട്ടയുമുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ കലാബോധത്തേയുമാണു ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകുന്നത്. പേനയിലും , ബാഡ്ജുകളിലും , ക്ഷണക്കത്തുകളിലും, നോട്ടീസുകളിലും പോസ്റ്ററിലും കാലത്തിന്റെ മാറ്റം അടയാളപ്പെടുത്തിയിരിക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത് നിന്നും മള്‍ട്ടീ കളര്‍ യുഗത്തിലേക്ക് കാലം മാറിയപ്പോഴും ഉമര്‍ അറക്കലെന്ന പൊതുപ്രവര്‍ത്തകന്‍ കൂടുതല്‍ തിളക്കത്തോടെ ഊര്‍ജ്ജസ്വലതയോടെ നിറഞ്ഞ് നില്‍ക്കുന്നു.

Next Story

RELATED STORIES

Share it