Latest News

ദുരിതയാത്രക്ക് പരിസമാപ്തി; ഉദ്ഘാടനത്തിനൊരുങ്ങി കുറിഞ്ഞാക്കല്‍ പാലം

ദുരിതയാത്രക്ക് പരിസമാപ്തി; ഉദ്ഘാടനത്തിനൊരുങ്ങി കുറിഞ്ഞാക്കല്‍ പാലം
X

തൃശൂര്‍: കുറിഞ്ഞാക്കലിന്റെ ദുരിതയാത്രാ പര്‍വത്തിന് പരിസമാപ്തി. നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് കുറിഞ്ഞാക്കലിനെ പുതൂര്‍ക്കരയുമായി ബന്ധിപ്പിക്കുന്ന പാലം. ജില്ലാ ആസ്ഥാനമായ അയ്യന്തോളിന് സമീപമെങ്കിലും പ്രധാന പാതയിലെത്താന്‍ വള്ളത്തെയോ, പുഴക്കല്‍ വഴി നാല് കിലോമീറ്റര്‍ ചുറ്റലിനെയൊ ആശ്രയിച്ച കാലം ഇനി പഴങ്കഥ.

തുരുത്തിലെ 25 കുടുംബങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതോടൊപ്പം വികസനത്തിന്റെ മുഖ്യധാരയിലേക്ക് ഒരു പടി കൂടി അടുക്കുകയാണ് കുറിഞ്ഞാക്കല്‍.

2018 ലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. 496.79 ലക്ഷം രൂപ വകയിരുത്തി നബാര്‍ഡ് ധനസഹായത്തോടെ കെഎല്‍ഡിസി

( കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍)യാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 5.5 മീറ്റര്‍ കാര്യേജ് വേയോടെ, 22 മീറ്റര്‍ വീതിയുള്ള മൂന്ന് സ്പാനുകളിലാണ് പാലം.

പാലം നിര്‍മ്മാണത്തിനു മുന്‍പ് തുരുത്ത് നിവാസികളുടെ പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളുടെ യാത്ര ദുരിതപൂര്‍ണമായിരുന്നു. ഒരു വഞ്ചിക്കടവ് മാത്രമായിരുന്നു ഏക യാത്രാമാര്‍ഗ്ഗം. മഴക്കാലത്ത് സ്ഥിതി കൂടുതല്‍ ദുരിതമാകും.

പാലം പൂര്‍ത്തിയായതോടെ തുരുത്തിലെ 1500 ഏക്കര്‍ കൃഷിയിടത്തിലേക്കുള്ള യന്ത്രസാമഗ്രികളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കവും ആയാസരഹിതമാകും. വിനോദ സഞ്ചാര കേന്ദ്രമായി പുഴക്കല്‍ വളരുന്നതിന്റെ സാധ്യത കൂടി കണക്കിലെടുത്താണ് പാലം നിര്‍മിച്ചത്.

പ്രളയങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയെങ്കിലും അതിജീവനത്തിന്റെ പ്രതീകമായിട്ടാണ് കെ എല്‍ഡിസി ഈ പാലം നിര്‍മാണത്തെ കാണുന്നത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ പ്രദേശത്തെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Next Story

RELATED STORIES

Share it