Latest News

പാഠപുസ്തകത്തിലെ ജുഡീഷ്യറിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് എന്‍സിഇആര്‍ടി; പാഠഭാഗം പിന്‍വലിച്ചു

പാഠപുസ്തകത്തിലെ ജുഡീഷ്യറിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് എന്‍സിഇആര്‍ടി; പാഠഭാഗം പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ജുഡീഷ്യല്‍ അഴിമതി പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് എന്‍സിഇആര്‍ടി. പുസ്തകത്തിലെ ജുഡീഷ്യല്‍ അഴിമതിയെക്കുറിച്ചുള്ള ഭാഗത്തില്‍ വിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍സിഇആര്‍ടി ക്ഷമാപണം നടത്തി പാഠഭാഗം പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ ജുഡീഷ്യല്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം പിന്‍വലിച്ചതായി എന്‍സിഇആര്‍ടി അറിയിച്ചു. എന്‍സിഇആര്‍ടിയുടെ വെബ്സൈറ്റില്‍ നിന്നും പുസ്തകം പിന്‍വലിച്ചു.

'നമ്മുടെ സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക്' എന്ന തലക്കെട്ടിലുള്ള നാലാം അധ്യായത്തിലേക്ക് ചില അനുചിതമായ പാഠഭാഗങ്ങളും വിധിന്യായത്തിലെ പിശകുകളും അബദ്ധവശാല്‍ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍സിഇആര്‍ടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന, മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്ന ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാനോ കുറയ്ക്കാനോ ഉദ്ദേശ്യമില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്‍സിഇആര്‍ടി പുറത്തിറക്കിയ എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പറയുന്ന ഭാഗത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് സുപ്രിംകോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എത്ര ഉന്നതരായാലും നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇതിനു പിന്നാലെയാണ് ക്ഷമാപണവുമായി എന്‍സിഇആര്‍ടി രംഗത്തെത്തിയത്.

എന്‍സിആര്‍ടിയുടെ എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്നു. ഈ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it