Big stories

മുല്ലപ്പെരിയാര്‍: മുന്‍കരുതലുകള്‍ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി

മുല്ലപ്പെരിയാര്‍: മുന്‍കരുതലുകള്‍ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി
X

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ മഴക്കാലം തുടക്കം മുതല്‍ ചെയ്തു വരുന്നു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് ഒക്ടോബര്‍ 16 മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും തമിഴ്‌നാടുമായി ഉദ്യോഗസ്ഥതലത്തിലും സര്‍ക്കാര്‍ തലത്തിലും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

കൂടാതെ ചീഫ് സെക്രട്ടറി തലത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരോടും മേല്‍ വിഷയത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിരമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേരള മുഖ്യമന്ത്രി തമിഴ് നാട് മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മഴ മൂലം ഒക്ടോബര്‍ 24ന് രാത്രി 9 മണിക്ക് 136.95 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ടണല്‍ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഒക്ടോബര്‍ 16 ന് 1300 ക്യുസെക്ക്‌സ് എന്നത് ഒക്ടോബര്‍ 24 ന് പൂര്‍ണ്ണ ശേഷിയായ 2200 ക്യുസെക്‌സിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

കൂടാതെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ മുന്‍പുതന്നെ അറിയിപ്പ് ലഭ്യമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 136 അടിയില്‍ എത്തിയപ്പോള്‍ 23 ന് തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബഹുമാനപ്പെട്ട സുപ്രിംകോടതി 2018 ലെ ഇടക്കാല ഉത്തരവില്‍ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കോടതിയില്‍ തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന കേസിന്റെ ഭാഗമായി, 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി അപേക്ഷ സമര്‍പ്പിക്കും.

സ്ഥിതിഗതികള്‍ വിലയിരുത്തിയതില്‍ നിന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

മുല്ലപ്പെരിയാറിന്റെ സ്ഥിതി ഗുരുതരമാണെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പേജില്‍ നിരവധി മലയാളികളാണ് മുല്ലപ്പെരിയാറിലെ പ്രശ്‌നം ഉന്നയിക്കുന്നത്.

Next Story

RELATED STORIES

Share it