Latest News

മന്ത്രി ആര്‍ ബിന്ദു ഉടന്‍ രാജിവെയ്ക്കണം; ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താനില്ല എന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ശേഷം ഉന്നതവിദ്യാഭ്യാസരംഗത്ത് സ്തംഭനമാണ്.

മന്ത്രി ആര്‍ ബിന്ദു ഉടന്‍ രാജിവെയ്ക്കണം; ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് നിശ്ചലാവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അമിതമായ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താനില്ല എന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ശേഷം ഉന്നതവിദ്യാഭ്യാസരംഗത്ത് പരിപൂര്‍ണ്ണ സ്തംഭനമാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കത്തു നല്‍കിയ കഴിഞ്ഞ എട്ടിന് ശേഷം ചാന്‍സലര്‍ എന്ന നിലയില്‍ തന്റെ പരിഗണനയ്ക്ക് വന്നിട്ടുള്ള ഒരു ഫയലും, ഗവര്‍ണര്‍ നോക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ധാര്‍ഷ്ട്യം വെടിഞ്ഞ് ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണം. കണ്ണൂര്‍ വിസി നിയമനത്തില്‍ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം

1. ആര് ആവശ്യപ്പെട്ടിട്ടാണ് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത് ?

മുഖ്യമന്ത്രിയാണോ? ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണോ? (താനല്ല നിയമോപദേശം തേടിയത് എന്ന് ഗവര്‍ണര്‍ ഉറപ്പിച്ചു പറയുന്നുണ്ട് )

2. ഇത്തരത്തില്‍ നിയമോപദേശം തേടാന്‍ ഉണ്ടായ സാഹചര്യം എന്തായിരുന്നു?

3. കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍, ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ കണ്ടത് നിയമാനുസൃതം ആണോ?

4. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാന്‍ ഗവര്‍ണറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആര് ? ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചത്?

5. ഗോപിനാഥ് രവീന്ദ്രന് വി സിയായി പുനര്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരില്‍ നിന്നും ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിട്ടില്ല എന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാന്‍സലര്‍ക്ക് കത്തു നല്‍കിയിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നല്‍കിയെങ്കില്‍ ഏത് നിയമത്തിന് പിന്‍ബലത്തിലാണ് ഇത്തരത്തില്‍ കത്ത് നല്‍കിയത് ?(മന്ത്രി കത്ത് നല്‍കിയെന്ന് എനിക്കുറപ്പുണ്ട്)

6. നിയമവിരുദ്ധമായി ഇത്തരത്തില്‍ കത്തു നല്‍കിയ മന്ത്രിയെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുമോ ?

കണ്ണൂര്‍ വിസി നിയമനത്തില്‍ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു ഉടന്‍ രാജിവെക്കണം.

7. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടത്തിയിട്ടുള്ളത് എന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പരസ്യമായി കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് ഒരു നിമിഷം പോലും വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. അതുകൊണ്ട് അദ്ദേഹം അടിയന്തരമായി ആ പദവി ഒഴിയണം. ഇത് പറയുന്നത് അദ്ദേഹത്തിനെതിരെ പരാതി പറയുവാന്‍ ചാന്‍സിലര്‍ ഇല്ല എന്നുള്ളത് കൊണ്ട് കൂടിയാണ്.

8. ഗോപിനാഥ് രവീന്ദ്രന്‍ രാജിവെക്കുന്നില്ലെങ്കില്‍, നിയമനം തെറ്റായിപ്പോയി എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക്, ഗവര്‍ണര്‍ തന്നെ അദ്ദേഹത്തെ പുറത്താക്കാന്‍ നടപടികള്‍ സ്വീകരിക്കണം

9. കാലടി സംസ്‌കൃത സര്‍വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട്, സെര്‍ച്ച് കമ്മിറ്റി ഒരു പേരാണ് നല്‍കിയതെന്നും താന്‍ ഒരു പാനലാണ് ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ പറയുമ്പോള്‍, ഗവര്‍ണറുടെ അനുമതിയോടു കൂടിയാണ് ഒരാളുടെ പേര് മാത്രം കമ്മറ്റി നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. അതുകൊണ്ടുതന്നെ ഒറ്റപ്പേര് ആയതുകൊണ്ടുമാത്രം ഒപ്പ് വക്കാതെ വി സി മടക്കി അയച്ച ഫയല്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

10. സെലക്ഷന്‍ കമ്മിറ്റി രണ്ടുമാസത്തിനുള്ളില്‍ ഗവര്‍ണര്‍ക്ക് പാനല്‍ സമര്‍പ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പേര് വൈസ് ചാന്‍സലര്‍ ആയി അംഗീകരിച്ച് ഉത്തരവ് അടക്കണമെന്ന് സര്‍വകലാശാല നിയമത്തില്‍ പറയുന്നുണ്ടെങ്കിലും, യുജിസി റെഗുലേഷന്‍ അനുസരിച്ച് മൂന്നു പേരുടെ പേരാണ് ചാന്‍സലര്‍ക്ക് സമര്‍പ്പിക്കേണ്ടത്. പിന്നെ എങ്ങനെയാണ് ഒരു പേര് ആയാലും മതി എന്ന് ഗവര്‍ണര്‍ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ വാദം നിലനില്‍ക്കുന്നത്?

11. മറ്റൊരു ഗൗരവമുള്ള കാര്യമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വി സിക്ക് ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയം. ഇതില്‍ ഇന്നലെ മാധ്യമങ്ങളെകണ്ട മുഖ്യമന്ത്രി ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ഓപ്പണ്‍ സര്‍വകലാശാലയിലെ അദ്ധ്യാപക നിയമനത്തിലും നിലവിലെ വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്ന വിഷയത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി നടപടി ഉണ്ടാകേണ്ടതുണ്ട്.

12. കലാമണ്ഡലം സര്‍വകലാശാല വൈസ് ചാന്‍സിലര്‍, ഗവര്‍ണ്ണര്‍ക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചു എന്ന് പറഞ്ഞ മുഖ്യമന്ത്രി, കേസ്സിനാധാരമായ പിആര്‍ഓയെ തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചോ എന്ന് വ്യക്തമാക്കാമോ?


Next Story

RELATED STORIES

Share it