Latest News

സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തില്‍ ടിവി റിപ്പോര്‍ട്ടിങ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിങ്, ന്യൂസ് റീഡിങ്, സാമൂഹ്യശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയിലുമാണ് അവാര്‍ഡ്. സാമൂഹ്യ ശാക്തീകരണ ടിവി റിപ്പോര്‍ട്ടിന് പുതിയതായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങില്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനു എബ്രഹാമിനാണ് അവാര്‍ഡ്. കടക്കെണിയിലാകുന്ന യുവഡോക്ടര്‍മാരെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അവാര്‍ഡ്. മലയാള മനോരമ ചീഫ് റിപോര്‍ട്ടര്‍ എസ് വി രാജേഷിനാണ് വികസനോന്‍മുഖ റിപ്പോര്‍ട്ടിങിനുള്ള അവാര്‍ഡ്. ഊരുവിലക്കിന്റെ വേരുകള്‍ എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ജനയുഗം ഫോട്ടോഗ്രാഫര്‍ വിഎന്‍ കൃഷ്ണപ്രകാശിനാണ് ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ്. സമരം എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കേരളകൗമുദി കാര്‍ട്ടൂണിസ്റ്റ് ടി കെ സുജിത്തിനാണ് മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ്. അച്ഛാദിന്‍ എന്ന കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്. ജനറല്‍ റിപ്പോര്‍ട്ടിങില്‍ മാതൃഭൂമി സബ് എഡിറ്റര്‍ നിലീന അത്തോളിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. സാക്ഷരകേരളത്തിലെ ഭര്‍ത്തൃബലാത്‌സംഗങ്ങള്‍ എന്ന റിപോര്‍ട്ടിനാണ് അവാര്‍ഡ്.

ടിവി ന്യൂസ് റിപ്പോര്‍ട്ടിങിനുള്ള അവാര്‍ഡ് മനോരമ ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് ബിജി തോമസിനാണ്. കട്ടപ്പുറത്താക്കിയ ജീവിതം എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ് ലഭിച്ചത്. വനിത ബൈക്ക് റൈഡറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ സബ് എഡിറ്റര്‍ റിനി രവീന്ദ്രന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമുണ്ട്.

ടിവി അഭിമുഖത്തിനുള്ള അവാര്‍ഡ് മാതൃഭൂമി ന്യൂസിലെ സീനിയര്‍ സബ് എഡിറ്റര്‍ റിബിന്‍ രാജുവിനാണ്. കടലിന്റെ കമാന്‍ഡര്‍ എന്ന പേരില്‍ അഭിലാഷ് ടോമിയുമായി നടത്തിയ അഭിമുഖത്തിനാണ് അവാര്‍ഡ്. റോക്കിങ് സ്റ്റാര്‍ എന്ന പേരില്‍ ഹരീഷ് ശിവരാമകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന് 24 അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടി എം ഹര്‍ഷന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

സാമൂഹ്യശാക്തീകരണ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് കൈരളി ടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രനാണ്. കലാപഭൂമിയില്‍ വ്യത്യസ്തയായി ഊര്‍മിള എന്ന വനിത നടത്തുന്ന അങ്കണവാടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ആര്‍ത്തവ വിവേചനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ റിപോര്‍ട്ടര്‍ എം മനുശങ്കറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ഏറ്റുമുട്ടല്‍ കവര്‍ ചെയ്ത മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ജെ വൈശാഖിനാണ് ടിവി ക്യാമറാമാനുള്ള അവാര്‍ഡ്. ബാണാസുരസാഗര്‍ ഡാമിന്റെ പശ്ചാത്തലത്തില്‍ വരണ്ട മണ്ണിനെയും ആര്‍ദ്രമായ ഭൂമിയെയും പകര്‍ത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എം ഷമീറിന് പ്രത്യേക ജൂറി പരാമാര്‍ശം ലഭിച്ചു. വനിത ബൈക്ക് റൈഡറിനെക്കുറിച്ചുള്ള വാര്‍ത്ത മികച്ച രീതിയില്‍ എഡിറ്റ് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റര്‍ ഷഫീഖ് ഖാനാണ് ടിവി എഡിറ്റിംഗ് അവാര്‍ഡ്. ഒരു പക്ഷി ജീവിതത്തെ നാളുകള്‍ കൊണ്ട് പകര്‍ത്തിയ മികവിന് മനോരമ ന്യൂസ് വീഡിയോ എഡിറ്റര്‍ അരുണ്‍ വിന്‍സെന്റിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റ് സുജയ പാര്‍വതിക്കാണ് ടിവി ന്യൂസ് റീഡിങ് അവാര്‍ഡ്.

ലീന്‍ ബി ജെസ്മസ്, ഡോ. പി ജെ വിന്‍സെന്റ്, ഉഷ എസ് നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്, ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കെ ബാലചന്ദ്രന്‍, കെ എ ബീന എന്നിവരടങ്ങിയ ജൂറിയാണ് നിര്‍ണയിച്ചത്. കൃഷ്ണ പൂജപ്പുര, എം എസ് ശ്രീകല, ബോണി തോമസ് എന്നിവരായിരുന്നു കാര്‍ട്ടൂണ്‍ ജൂറി.


Next Story

RELATED STORIES

Share it