Latest News

ധാര്‍മ്മികതയ്ക്ക് വില കല്പിക്കുന്നുണ്ടെങ്കില്‍ കണ്ണൂര്‍ വിസി ഉടന്‍ രാജിവെച്ചു പുറത്തു പോകണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

ധാര്‍മ്മികതയ്ക്ക് വില കല്പിക്കുന്നുണ്ടെങ്കില്‍ കണ്ണൂര്‍ വിസി ഉടന്‍ രാജിവെച്ചു പുറത്തു പോകണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണെന്ന സര്‍വ്വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയതിനാല്‍ എത്രയും പെട്ടെന്ന് സ്ഥാനം രാജിവെച്ച് വൈസ് ചാന്‍സലര്‍ മാന്യത കാണിക്കുകയാണ് വേണ്ടതെന്ന് കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.

സര്‍വ്വകലാശാലാ ആക്ട് പ്രകാരം വൈസ് ചാന്‍സറുടെ പ്രായപരിധി 60 വയസ്സാണ്. പുനര്‍ നിയമനമെന്നത് സര്‍വീസ് നീട്ടിക്കൊടുക്കലല്ല. പുനര്‍ നിയമനമാണെങ്കിലും വൈസ് ചാന്‍സലര്‍ നിയമനമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. പുനര്‍ നിയമനത്തിന് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സേര്‍ച്ച് കമ്മറ്റി മുന്നില്‍ അപേക്ഷ നല്‍കണമായിരുന്നു. അല്ലാതെ ചാന്‍സലറെ പോലും സമ്മര്‍ദ്ദത്തിലാക്കി അധികാരസ്ഥാനങ്ങള്‍ പിടിച്ചു വാങ്ങുകയല്ല വേണ്ടത്. അദ്ദേഹത്തിന്റെ പേര് ചാന്‍സലറുടെ അടുത്ത് നിര്‍ദേശിച്ചതാരാണെന്നറിയാന്‍ പൊതുജനങ്ങള്‍ക്കും താല്പര്യമുണ്ട്. അല്ലാതെ ജനങ്ങളെ വിഡ്ഢികളാക്കി തെറ്റായ നിയമോപദേശത്തിന്റെ പേരും പറഞ്ഞ് ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കി കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളെയും സിപിഎം ബ്രാഞ്ചുകളാക്കാനുള്ള നടപടികള്‍ ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും അതിനെതിരേയുള്ള എല്ലാവിധ നിയമ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് സൂചിപ്പിച്ചു.

നിയമ വിരുദ്ധമായി വി സി നടത്തിയ രാഷ്ട്രീയ നിയമനങ്ങളിലും സ്വജനപക്ഷപാത നടപടികള്‍ക്കും അഴിമതിക്കുമുള്ള പ്രത്യുപകാരമാണ് വി സിയുടെ പുനര്‍നിയമനമെന്ന് കേരളീയ സമൂഹം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രൊഫ. ഗോവിനാഥ് രവീന്ദ്രന്റെ ഭരണകാലത്തെ പല നിയമനങ്ങളും നിര്‍മാണ പ്രവൃത്തികളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണെന്ന കാര്യം ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ പല പ്രതികരണങ്ങളും. കൊവിഡിന്റെ മറവില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി നടത്തിയ അധ്യപക നിയമനങ്ങളും സിപിഎം ഭരിക്കുന്ന ഊരാലുങ്കല്‍ സൊസൈറ്റിക്ക് കെട്ടിട നിര്‍മാണങ്ങള്‍ക്കായി വഴിവിട്ട് കോടിക്കണക്കിനു രൂപ അനുവദിച്ചതും ചാന്‍സലര്‍ നേതൃത്വം നല്‍കുന്ന ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ടു അന്വേഷിക്കണമെന്നും മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു.

വൈസ് ചാന്‍സലര്‍ രാജിവെക്കാത്ത പക്ഷം അക്കാദമിക് സമൂഹവുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it