Latest News

"മദ്റസകൾ ഞങ്ങളുടെ സ്വത്വമാണ്; തകർക്കാൻ അനുവദിക്കില്ല": മൗലാനാ അർഷദ് മദനി

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ മദ്റസകൾ വഹിച്ച ചരിത്രപരമായ നിർണായക പങ്കിനെ കുറിച്ച് മൗലാനാ മദനി എടുത്തുപറഞ്ഞു.

മദ്റസകൾ ഞങ്ങളുടെ സ്വത്വമാണ്; തകർക്കാൻ അനുവദിക്കില്ല: മൗലാനാ അർഷദ് മദനി
X

അസംഗഡ്: മദ്റസകൾ വെറും സ്ഥാപനങ്ങളല്ല, അവ നമ്മുടെ സ്വത്വമാണെന്നും ഈ സ്വത്വം ഇല്ലാതാക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡൻ്റ് മൗലാനാ അർഷദ് മദനി. മദ്റസകളുടെ സംരക്ഷണം ലക്ഷ്യമാക്കി ജൂൺ 1 ന് അസംഗഡിലെ സറൈമീറിൽ സംഘടിപ്പിക്കപ്പെട്ട തഹഫുസെ മദാരിസ് സമ്മേളനത്തിലാണ് മൗലാനാ അർഷദ് മദനി ശക്തമായ ഭാഷയിൽ അഭിപ്രായം പ്രകടിപ്പിച്ചത്.


ഇന്ത്യയുടെ പല ഭാഗങ്ങളിലും മദ്റസകൾക്കെതിരായ ഭരണകൂട നടപടികളെക്കുറിച്ച് വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് തഹഫുസെ മദാരിസ് സമ്മേളനം വിളിച്ചുചേർത്തത്. വ്യത്യസ്ത ഇസ്‌ലാമിക ചിന്താധാരകളിൽനിന്നുള്ള നേതാക്കളെയും പണ്ഡിതന്മാരെയും ഒരുമിച്ച് കൊണ്ടുവരുകയായിരുന്നു സമ്മേളനത്തിൻ്റെ ഉദ്ദേശ്യം. ഇത് സമുദായത്തിനുള്ളിലെ ഐക്യത്തിന്റെ അപൂർവവും ശ്രദ്ധേയവുമായ മാതൃകയായി.

മതവിദ്യാഭ്യാസത്തിൽ മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും മദ്റസകൾ വഹിച്ച ചരിത്രപരമായ നിർണായക പങ്കിനെ മൗലാനാ മദനി എടുത്തുപറഞ്ഞു. 1803ൽ മദ്റസ റഹീമിയ്യയിൽനിന്ന് കൊളോണിയൽ ഭരണത്തിനെതിരേ ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി നടത്തിയ ജിഹാദ് പ്രഖ്യാപനം, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ 32,000ത്തിലധികം ഇസ്‌ലാമിക പണ്ഡിതന്മാരുടെ ദാരുണമായ നഷ്ടം തുടങ്ങിയ ചരിത്ര സംഭവങ്ങൾ അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. അവരിൽ പലരും മദ്റസകളുമായി ബന്ധപ്പെട്ടവരായിരുന്നു.

"ഒരുകാലത്ത് ബ്രിട്ടിഷ് ഭരണത്തിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച അതേ സ്ഥാപനങ്ങളെ ഇന്ന് നിയമവിരുദ്ധമോ തീവ്രവാദ സ്ഥാപനങ്ങളോ ആയി തെറ്റായി മുദ്രകുത്തുന്നു." -മൗലാനാ മദനി പറഞ്ഞു. നിയമസാധുതയും സുരക്ഷയും എന്ന മറവിൽ ചരിത്രത്തെ വളച്ചൊടിക്കാനും മതസ്ഥാപനങ്ങളെ അരികുവൽക്കരിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

"ഒരു മതേതര, ജനാധിപത്യ രാജ്യത്ത് മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം അംഗീകരിക്കാനാവില്ല. മദ്റസകളെയും മസ്ജിദുകളെയും മതപരമായ അടിസ്ഥാനത്തിൽ മാത്രം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ഭരണഘടനയുടെ ആത്മാവിനെ തന്നെ ലംഘിക്കുന്നതാണ്. സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള വിപുലമായ, പ്രത്യയശാസ്ത്രാടിസ്ഥാനത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണത്." - അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഭരണഘടനാപരവും ജനാധിപത്യപരവുമായ പ്രക്രിയകളോടുള്ള ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, മദ്റസകളുടെ അന്യായമായ അടച്ചുപൂട്ടലിനെ ചോദ്യം ചെയ്യുന്നതിനായി സംഘടന ഇതിനകം തന്നെ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്ന് മൗലാനാ മദനി ചൂണ്ടിക്കാട്ടി.

"ഈ പ്രചാരണം ജനങ്ങൾക്കെതിരേയല്ല, മറിച്ച് നമ്മുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന സർക്കാർ നയങ്ങൾക്കെതിരേയാണ്."-അദ്ദേഹം പറഞ്ഞു.

ഭൂമിക്ക് നിയമപരമായ അനുമത നേടുന്നതിലും ഭരണപരമായ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലും മദ്റസ ഭാരവാഹികളെ സഹായിക്കുന്നതിന് നിയമപരവും നിർമാണപരമായ രൂപകൽപ്പനയ്ക്കുമുള്ള പാനലുകൾ ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങളും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രഖ്യാപിച്ചു. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാൻ മതസ്ഥാപനങ്ങൾക്കുള്ള ഭൂമി നിയമാനുസൃതമായി ഏറ്റെടുക്കുകയും വഖ്ഫ് ആയി ദാനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൗലാനാ മദനി മദ്റസ ഭാരവാഹികളോട് അഭ്യർഥിച്ചു.

ഐക്യത്തിന്റെയും സ്ഥിരതയുടെയും ജാഗ്രതാപൂർവമായ ശുഭാപ്തി വിശ്വാസത്തിന്റെയും സ്വരമായിരുന്നു പരിപാടിയിലുടനീളം മുഴങ്ങിക്കേട്ടത്. "സാഹചര്യം എത്ര ദുഷ്‌കരമാണെങ്കിലും, നാം പ്രതീക്ഷ കൈവിടരുത്." - മൗലാനാ മദനി പറഞ്ഞു."ധൈര്യത്തോടെയും നിയമ പിന്തുണയോടെയും വിശ്വാസത്തോടെയും നാം എല്ലാ വെല്ലുവിളികളെയും നേരിടും."

ജംഇയ്യത്തിൽ ഉലമായെ ഹിന്ദ് ഉത്തർപ്രദേശ് പ്രസിഡന്റ് മൗലാനാ അഷ്ഹദ് റാഷിദി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് മുഫ്തി അഷ്ഫാഖ് ആസ്മി മോഡറേറ്ററായി. ജംഇയ്യത്തിൽ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മുഫ്തി സയ്യിദ് മസൂം സാഖിബ്, സംസ്ഥാന യൂണിറ്റിന്റെ നിയമ ഉപദേഷ്ടാവ് മൗലാനാ കാബ് റാഷിദി എന്നിവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it