Latest News

ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന് പുതുഊര്‍ജം; മാക്രോണ്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തി

ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന് പുതുഊര്‍ജം; മാക്രോണ്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തി
X

ന്യൂഡല്‍ഹി: ഇമ്മാനുവല്‍ മാക്രോണ്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാര്യ ബ്രിജിറ്റ് മാക്രോണിന് ഒപ്പം ഇന്ത്യയിലെത്തി. ഇന്നലെ രാത്രി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാക്രോണിനെയും ഭാര്യയെയും മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യയിലേക്കുള്ള മാക്രോണിന്റെ നാലാമത്തെ സന്ദര്‍ശനമാണിത്.

ഫെബ്രുവരി 17 മുതല്‍ 19 വരെ ഇന്ത്യയില്‍ കഴിയുന്ന മാക്രോണ്‍, മുംബൈയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലും ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026' ലും പങ്കെടുക്കും. വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം, നിര്‍മിതബുദ്ധി (എഐ) എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍മിതബുദ്ധിയും തന്ത്രപരമായ സഹകരണവും പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. ഹെലികോപ്റ്ററുകള്‍, ഹാമ്മര്‍ പ്രിസിഷന്‍ഗൈഡഡ് മിസൈലുകള്‍ എന്നിവയുടെ സംയുക്ത നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതും ചര്‍ച്ചയില്‍ ഉള്‍പ്പെടും. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന് മാക്രോണ്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ എക്‌സില്‍ കുറിച്ചു. അതേസമയം, ഫ്രഞ്ച് പ്രസിഡന്റിന് ഊഷ്മളസ്വാഗതം നേര്‍ന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവന പുറത്തിറക്കി. ഇരു നേതാക്കളും ചേര്‍ന്ന് 'ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ 2026' സംരംഭം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

മുംബൈയിലെ പരിപാടികളില്‍ 'ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ ഫോറം' പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കിടയിലെ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും ഇരുനേതാക്കളും സാക്ഷ്യം വഹിക്കും. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും അവര്‍ പങ്കെടുക്കും. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വലിയ കരാര്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും എറിപോര്‍ട്ടുകളിലുണ്ട്. സാങ്കേതികവിദ്യ കൈമാറ്റവും സംയുക്ത ഉത്പാദനവും ഉള്‍പ്പെടെയുള്ള പ്രതിരോധ വ്യവസായ സഹകരണത്തിന് കൂടുതല്‍ ദിശാനിര്‍ദ്ദേശം നല്‍കുക എന്നതും ചര്‍ച്ചകളുടെ ഭാഗമാകും.

2018ലെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമായിട്ടുണ്ട്. 2023ലെ ജി20 ഉച്ചകോടിയിലും 2024ലെ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിലും മാക്രോണ്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 18ന് മാക്രോണ്‍ ന്യൂഡല്‍ഹിയിലേക്ക് തിരിക്കും. ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026' ഗ്ലോബല്‍ സൗത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ ആഗോള എഐ സമ്മേളനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഫെബ്രുവരി 19നു വൈകുന്നേരത്തോടെ മാക്രോണ്‍ പാരിസിലേക്ക് മടങ്ങും.

Next Story

RELATED STORIES

Share it