Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴു ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു, ചൊവ്വാഴ്ച വിധിയെഴുതും

നാളെ നിശബ്ദ പ്രചാരണം

തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴു ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു, ചൊവ്വാഴ്ച വിധിയെഴുതും
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു. വോട്ടുറപ്പിക്കാനും സ്ഥാനാര്‍ഥികളുടെ പേര് ജനങ്ങളുടെ മനസില്‍ പതിപ്പിക്കാനുമുള്ള നെട്ടോട്ടത്തിന്റെ അവസാന ദിനമായ ഇന്ന് തെക്ക് മുതല്‍ മധ്യകേരളം വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യപ്രചാരണത്തിന് സമാപനമായി. ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഡിസംബര്‍ ഒന്‍പത് ചൊവ്വാഴ്ച ഏഴുജില്ലകള്‍ പോളിങ് ബൂത്തിലെത്തും. ഒന്‍പതാം തീയതി രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് വൈകീട്ട് ആറു മണിയോടെ അവസാനിച്ചത്. ഈ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്ന് കലാശക്കൊട്ടുണ്ടായി. സംഘര്‍ഷമൊഴിവാക്കാനായി മിക്കയിടത്തും പോലിസിന്റെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യമുണ്ടായിരുന്നു. 1.32 കോടി വോട്ടര്‍മാര്‍ ചൊവ്വാഴ്ച ജനവിധി തീരുമാനിക്കും. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴു ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. രണ്ടാംഘട്ടത്തില്‍ കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it