Latest News

ബിജെപിക്ക് ശ്രീനാരായണഗുരു സ്വീകാര്യനല്ലായിരിക്കാം; റിപബ്ലിക് ദിന ദൃശ്യം ഒഴിവാക്കിയത് ഗുരുവിനോടുള്ള അവഹേളനമെന്നും കോടിയേരി

തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്

ബിജെപിക്ക് ശ്രീനാരായണഗുരു സ്വീകാര്യനല്ലായിരിക്കാം; റിപബ്ലിക് ദിന ദൃശ്യം ഒഴിവാക്കിയത് ഗുരുവിനോടുള്ള അവഹേളനമെന്നും കോടിയേരി
X

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് ശ്രീനാരായണഗുരുവിനോടുള്ള അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതെന്നും കോടിയേരി ഫേസ് ബുക്കില്‍ കുറിച്ചു.

സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന്‍ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിച്ച് മോഡല്‍ സമര്‍പ്പിച്ചു. അന്തിമപട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തി. എന്നാല്‍, രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഒഴിവാക്കി. ബിജെപിക്ക് ശ്രീനാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. മഹാനായ നവോത്ഥാന നായകനെ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താന്‍ കേന്ദ്രം തയ്യാറാവണം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ, ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പ്

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. റിപ്പബ്ലിക് ദിന പരേഡില്‍ കേരളം നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മോഡലില്‍, സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന്‍ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിച്ച് അതിന്റെ മോഡല്‍ സമര്‍പ്പിച്ചു. ഈ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ പറയുകയും അന്തിമ ചുരുക്കപ്പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തതായിരുന്നു. എന്നാല്‍, രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ബിജെപിയ്ക്ക് ശ്രീനാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താന്‍ കേന്ദ്രം തയ്യാറാവണം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ, ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണം.

Next Story

RELATED STORIES

Share it