Latest News

'അധികാരത്തിന്റെ വെള്ളിക്കാശു കണ്ട് കണ്ണുമഞ്ഞളിക്കുമ്പോള്‍ സ്വന്തം പിതാവിന്റെ ഓര്‍മകളെങ്കിലും നികേഷ് മറന്നു പോകരുത്'- കൊടിക്കുന്നില്‍

റിപോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചക്കിടെ, ജാത്യാലുള്ളത് തൂത്താല്‍ പോകുമോ- തുടങ്ങിയ നികേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം റേസിസ്റ്റായ പരാമര്‍ശമാണെന്നും കൊടിക്കുന്നില്‍ ഫേസ് ബുക്കില്‍ കുറിച്ചു

അധികാരത്തിന്റെ വെള്ളിക്കാശു കണ്ട് കണ്ണുമഞ്ഞളിക്കുമ്പോള്‍ സ്വന്തം പിതാവിന്റെ ഓര്‍മകളെങ്കിലും നികേഷ് മറന്നു പോകരുത്- കൊടിക്കുന്നില്‍
X

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ, ചര്‍ച്ചക്കിടെ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ വംശീയമായി അധിപക്ഷേപിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. റിപോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചക്കിടെ ജാത്യാലുള്ളത് തൂത്താല്‍ പോകുമോ- തുടങ്ങിയ നികേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം റേസിസ്റ്റായ പരാമര്‍ശമാണെന്നും കൊടിക്കുന്നില്‍ ഫേസ് ബുക്കില്‍ കുറിച്ചു.

താങ്കളുടെ പിതാവിനെ മാര്‍ക്‌സിറ്റുകാര്‍ കൊല്ലാന്‍ നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളാണ് താന്‍. പിതാവിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിയാതെ താങ്കള്‍ മാക്സ്റ്റിറ്റുപാര്‍ട്ടിയില്‍ തിരിച്ച് കയറിയെന്നും കെ സുധാകരന്‍ ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു.

അധികാരത്തിന്റെ വെള്ളിക്കാശുകള്‍ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോള്‍ സ്വന്തം പിതാവിന്റെ ഓര്‍മ്മകളെങ്കിലും നികേഷ് മറന്നു പോകരുതെന്ന കെ സുധാകരന്റെ വാക്കുകളേ താങ്കളെ ഓര്‍മ്മിപ്പിക്കാനുള്ളൂ എന്നും കൊടിക്കുന്നില്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം

ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ'

കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍വിധിയോടെ ചോദ്യം ചോദിക്കുന്നത്.

ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടീവി ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. സിപിഎം നേതാക്കന്മാര്‍ എന്തെങ്കിലും മൊഴിഞ്ഞാല്‍ ഉത്തരത്തിലിരുന്ന് പല്ലി ചിലയ്ക്കുന്നത് പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ നാവ് ഇപ്പോള്‍ എവിടെയെന്ന് ചോദിക്കുന്നില്ല. ജാതീയതയും സ്തീ വിരുദ്ധതയും ജനാധിപത്യ ധ്വംസനവും കോണ്‍ഗ്രസുകാര്‍ക്ക് നേരെയാവുമ്പോള്‍ 'ചത്തത് പോലെ കിടന്നേക്കാം' എന്ന് സാംസ്‌കാരിക പ്രമുഖര്‍ എകെജി സെന്ററില്‍ എഴുതി കൊടുത്തിട്ടുണ്ടോ?

ശരിയാണ്, കെ സുധാകരന്‍ എന്ന പ്രസിഡന്റ് ഭാഷയിലും ഭാവത്തിലും കുറച്ചൊക്കെ അഗ്രസീവാണ്. അതിന് അദ്ദേഹത്തിന്റെ കീഴാള ജാതി അല്ല കാരണം. മറിച്ച് ജാതിക്കോട്ടകള്‍ കൂടിയായ നിങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളിലെ അനുഭവങ്ങളാണ്. വധശ്രമങ്ങളെ അടക്കം പ്രതിരോധിച്ചും കൂടപ്പിറപ്പുകളുടെ ചോര കണ്ടിട്ടും തളര്‍ന്നു പിന്‍മാറാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കൊണ്ടും കൊടുത്തും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത് കെ സുധാകരന്‍ ആണെങ്കില്‍, മൂവര്‍ണ കൊടി പിടിച്ച് അന്തസ്സോടെ നിവര്‍ന്ന് നില്‍ക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നത് കെ സുധാകരന്‍ ആണെങ്കില്‍ അദ്ധേഹത്തിന് അല്‍പ്പം അഹങ്കരിക്കാനുള്ള വകുപ്പൊക്കെയുണ്ട്.

ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാകരന്റെ നെഞ്ചത്തോട്ട് കേറാന്‍ തുനിയുന്നതെങ്കില്‍, കെ എസ് ആ ചാനല്‍ ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചത് മാത്രമേ പറയാനുള്ളു. അധികാരത്തിന്റെ വെള്ളിക്കാശുകള്‍ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോള്‍ സ്വന്തം പിതാവിന്റെ ഓര്‍മ്മകളെങ്കിലും നികേഷ് മറന്നു പോകരുത്.

നികേഷിനോട് മാപ്പ് പറയാന്‍ ഞാന്‍ ആവശ്യപ്പെടുന്നില്ല. മനസാക്ഷി ഉള്ളവര്‍ക്കുള്ളതാണ് മാപ്പും തിരുത്തലുമൊക്കെ. അത്തരമൊരു ബാധ്യത ഇല്ലെന്ന് കൂടിയാണ് നികേഷ് ഇന്നലെ മലയാളികള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞത്.

Next Story

RELATED STORIES

Share it