Latest News

കാരുണ്യ പദ്ധതിയില്‍ പുതുതായി ആരെയും ചേര്‍ക്കുന്നില്ല; സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചാരണം

കാരുണ്യ പദ്ധതിയില്‍ പുതുതായി ആരെയും ചേര്‍ക്കുന്നില്ല; സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചാരണം
X

കണ്ണൂര്‍: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യില്‍ നിലവില്‍ പുതുതായി ആളുകളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങിയിട്ടില്ലെന്ന് കാസ്പ് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചരണമാണ്. പുതുതായി ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കുന്നതിനായി അക്ഷയ, ജനസേവ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യില്‍ ഇതുവരെ ചെലവഴിച്ചത് 1228.55 കോടി രൂപ. 2019 ഏപ്രില്‍ മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയില്‍ 24.8 ലക്ഷം പേര്‍ക്കുള്ള ചികില്‍സാ സഹായമാണ് ഇതുവരെ നല്‍കിയത്. 42 ലക്ഷത്തോളം പേര്‍ ഇതിനകം കാസ്പില്‍ അംഗങ്ങളായതായി കാസ്പ് അധികൃതര്‍ അറിയിച്ചു.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (എബിപിഎംജെഎവൈ)യുമായി കൈകോര്‍ത്ത് 2018 ല്‍ രൂപകല്‍പ്പന ചെയ്ത പദ്ധതി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ)യാണ് നടപ്പാക്കുന്നത്. 2018-19 വര്‍ഷത്തില്‍ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന (ആര്‍എസ്ബിവൈ) ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കിയിട്ടുള്ളവര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താവാണെന്ന് കാണിച്ച് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും കത്ത് കിട്ടിയിട്ടുള്ളവര്‍, 2011ലെ സെന്‍സസ് പ്രകാരം അര്‍ഹരായവര്‍ എന്നിവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നടപ്പാക്കി വന്ന ചിസ്, ചിസ്പ്ലസ്, ആര്‍എസ്ബിവൈ എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളും കാസ്പില്‍ ഉള്‍പ്പെടും. സംസ്ഥാന ലോട്ടറി വകുപ്പ് നടപ്പാക്കി വരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതിയും എസ്എച്ച്എയിലൂടെയാണ് നടപ്പാക്കുന്നത്. മുമ്പ് ലോട്ടറി വകുപ്പ് നല്‍കിയിരുന്ന സേവനങ്ങള്‍ക്കു പുറമെ ചില അധിക സേവനങ്ങളും പദ്ധതിയില്‍ ലഭ്യമാണ്.

പദ്ധതിയില്‍ ഉള്‍പ്പെട്ട 746 ആശുപത്രികളില്‍ നിന്ന് കാസ്പ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കും. പദ്ധതിയില്‍ പ്രധാനമായും 26 ചികില്‍സാ വിഭാഗങ്ങളിലായി 1667 രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാണ്. പദ്ധതിയില്‍ ഗുണഭോക്താവിന് ഡിജിറ്റല്‍ അംഗത്വ കാര്‍ഡ് നല്‍കും. ചികിത്സാ നടപടിക്രമങ്ങളും ഓണ്‍ലൈനായിരിക്കും. ചികിത്സാ ചെലവ് ഓരോ 15 ദിവസത്തിലും എസ്എച്ച്എ ആശുപത്രികള്‍ക്ക് കൈമാറും.

ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള രോഗങ്ങളുടെ ചികിത്സയും പദ്ധതിയിലൂടെ ലഭ്യമാവും. പദ്ധതി പ്രകാരം ആശുപത്രിയിലെ കിടത്തി ചികിത്സയ്ക്കാണ് ആനുകൂല്യം ലഭിക്കുക. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ ആവശ്യമുള്ള അസുഖങ്ങളായിരിക്കണം. ഇതിന് മുമ്പുളള മൂന്ന് ദിവസത്തെ ചികില്‍സാ ചെലവുകളും സൗജന്യമായിരിക്കും. ചികിത്സാ വേളയില്‍ എക്‌സ്‌റേ, സ്‌കാനിംഗ് ഉള്‍പ്പടെയുള്ള എല്ലാ പരിശോധനകളും മരുന്നുകളും പദ്ധതിയില്‍ ഉള്‍പ്പെടും. ഡിസ്ചാര്‍ജ്ജിന് ശേഷം പരമാവധി 15 ദിവസം വരെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്കും പരിശോധനകള്‍ക്കുമുള്ള െചലവും പദ്ധതിയില്‍ ഉള്‍പ്പെടും. നിലവില്‍ അലോപ്പതി ചികിത്സയ്ക്കാണ് കാസ്പില്‍ ആനുകൂല്യം ലഭിക്കുക. പദ്ധതിയിലെ അംഗത്വത്തിന് പ്രായപരിധിയില്ല.

Next Story

RELATED STORIES

Share it