Latest News

എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കും, കണ്ണൂര്‍ വിസി ഭരണകക്ഷിയുടെ കേഡറെപോലെ പ്രവര്‍ത്തിക്കുന്നു; വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍

എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കും, കണ്ണൂര്‍ വിസി ഭരണകക്ഷിയുടെ കേഡറെപോലെ പ്രവര്‍ത്തിക്കുന്നു; വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍
X

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദവി മറന്ന് ഭരണകക്ഷിയുടെ കേഡറെപോലെയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. പദവിക്ക് യോജിച്ച രീതിയിലല്ല വിസിയുടെ പ്രവര്‍ത്തനം. സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ ഉത്തരവിടുമെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും സ്വജനപക്ഷപാതമാണ് നടക്കുന്നത്.

വിസി നിയമനം പോലും രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ചാണ്. ഏറ്റവും താഴെതട്ട് മുതല്‍ പ്രഫസര്‍മാരുടെ നിയമനത്തില്‍ വരെ രാഷ്ട്രീയതാല്‍പ്പര്യത്തിന് വിസിമാര്‍ കൂട്ടുനില്‍ക്കുകയാണ്. സര്‍വകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളത്. രാഷ്ട്രീയ ഇടപെടലില്‍ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റി. താന്‍ ചാന്‍സലറായിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞുകൊണ്ട് വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്.

നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികള്‍ ഇപ്പോള്‍തന്നെ ലഭിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ പ്രമേയം പാസാക്കുന്നുവെങ്കില്‍ അങ്ങനെയാവട്ടെയെന്നും താന്‍ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാകേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള നടപടികള്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. വിഷയത്തില്‍ കണ്ണൂര്‍ വിസിക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്നാണ് സൂചന. സര്‍വകലാശാലകളിലെ ചട്ടലംഘനങ്ങളില്‍ കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുകയാണെന്ന് വ്യക്തമാണ്.

Next Story

RELATED STORIES

Share it