Latest News

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കാക്ക ഷാജി അറസ്റ്റില്‍

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കാക്ക ഷാജി അറസ്റ്റില്‍
X

മലപ്പുറം: മലപ്പുറം ജില്ലയിലെ കുപ്രസിദ്ധനായ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍. തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് ചിറമംഗലം റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും താനൂര്‍ ഡിവൈഎസ്പിയുടെ സക്വാഡ് അംഗങ്ങളായ സലേഷ്, സബറുദീന്‍, പ്രകാശ്, പരപ്പനങ്ങാടി എസ്‌ഐ അരിസ്‌റ്റോട്ടില്‍, അഡി. എസ്‌ഐ രാധാകൃഷ്ണന്‍, പോലിസുകാരായ സഹദേവന്‍, ആല്‍ബിന്‍, ജിതിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 6 മാസക്കാലമായി പരപ്പനങ്ങാടിയിലെയും താനൂരിലെയും ചീട്ടുകളിസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലിസ് പിടിച്ചത്.

പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍ മണ്ണ എന്നീ പോലിസ് സ്‌റ്റേഷനുകളിലായി 50ല്‍പ്പരം മോഷണ കേസുകളില്‍ പ്രതിയാണ്. മലപ്പുറം ജില്ലയിലെ വിവിധ കോടതികളിലായി പ്രതിക്കെതിരെ പത്തോളം ജാമ്യമില്ലാ വാറന്റുകള്‍ നിലവിലുണ്ട്. പരപ്പനങ്ങാടി ചുടലപ്പറമ്പിനു സമീപമുള്ള വീട്ടില്‍ നിന്നും രാത്രി തുറന്നിട്ട ജനല്‍ വഴി അകത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരവും മാലയും മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പുതിയ മോഷണ കേസുകള്‍ പരപ്പനങ്ങാടി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. അരിയല്ലൂര്‍ ബീച്ചിനു സമീപത്തായുള്ള വീട്ടില്‍ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയുടെ പാദസരവും വളയും മോഷണം നടത്തിയതും അററത്തങ്ങിയിലുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ വളയും പാദസരവും മോഷ്ടിച്ചതും ചമ്രവട്ടം ബീയ്യത്ത് ഒരു വീട്ടില്‍ നിന്നും ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാലയും തിരൂര്‍ പരിയാപുരം സ്വദേശിനിയുടെ പാദസരവും മോഷണം നടത്തിയതും പ്രതി സമ്മതിച്ചു.

രാത്രികാലങ്ങളില്‍ പുഴകളില്‍ മീന്‍പിടുത്തം തൊഴിലായിട്ടുള്ള പ്രതി മീന്‍പിടുത്തത്തിനിടയിലുള്ള സമയങ്ങളില്‍ സമീപത്തുള്ള ജനലുകള്‍ തുറന്നിട്ടിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. ഉറങ്ങിക്കിടക്കുന്നയാളുകള്‍ അറിയാതെ മോഷണം നടത്തുന്നതില്‍ അതിവിദഗ്ധനായ പ്രതി ലുങ്കിയും ടി ഷര്‍ട്ടുമാണ് മോഷണ സമയത്ത് ധരിക്കാറുള്ളത്. മോഷണം ചെയ്തു കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ തിരൂര്‍ ഭാഗത്തുള്ള ഇടത്തരം ജ്വല്ലറികളില്‍ ഭാര്യക്കോ മക്കള്‍ക്കോ സുഖമില്ല എന്നും ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനു പണം അത്യാവശ്യമാണ് എന്നും ജ്വല്ലറിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് പണയം വയ്ക്കുകയും അങ്ങനെ കിട്ടുന്ന പണം ചീട്ടു കളിക്കാന്‍ ഉപയോഗിക്കുകയാണ് പതിവ്.

പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മോഷണം നടത്തുന്ന വീടുകളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതും പതിവാണ്.

Next Story

RELATED STORIES

Share it