Latest News

ശ്രീധര്‍ രാധാകൃഷ്ണനും അലോക് വര്‍മയും പിന്‍മാറി; കെ റെയില്‍ സംവാദം അനിശ്ചിതത്വത്തിലേക്ക്

ശ്രീധര്‍ രാധാകൃഷ്ണനും അലോക് വര്‍മയും പിന്‍മാറി; കെ റെയില്‍ സംവാദം അനിശ്ചിതത്വത്തിലേക്ക്
X

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ച സംവാദം അനിശ്ചിതത്വത്തിലേക്ക്. പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നും സില്‍വര്‍ ലൈന്‍ സാധ്യതാ പഠന റിപോര്‍ട്ട് തയ്യാറാക്കിയ അലോക് വര്‍മയും പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനും പിന്‍മാറി. ഇതോടെ ഈ പാനലില്‍ ആര്‍ വി ജി മേനോന്‍ ഒറ്റയ്ക്കായി. സംവാദം നടത്തുമെന്ന് അറിയിച്ചിരുന്നത് സര്‍ക്കാരാണെന്നും ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത് കെ റെയില്‍ കോര്‍പറേഷനാണെന്നും ഉള്‍പ്പടെയുള്ള വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടി രാവിലെ അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. മോഡറേറ്ററായി വരേണ്ടത് സാങ്കേതിക പരിജ്ഞാനമുള്ളയാളായിരിക്കണമെന്നും കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ സംവാദത്തിലേക്ക് ക്ഷണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് മുമ്പ് മറുപടി ലഭിക്കണമെന്ന അലോക് വര്‍മയുടെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചതോടെ അദ്ദേഹം സംവാദത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചു. അലോക് വര്‍മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, എതിര്‍ക്കുന്നവരുടെ പാനലിലെ മൂന്നാമനായ ആര്‍ വി ജി മേനോന്‍ സംവാദത്തിനുള്ള അവസരം കളയരുതെന്ന നിലപാടിലാണ്. അതിനാല്‍, അദ്ദേഹം സംവാദത്തില്‍ പങ്കെടുക്കും.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവും ഇടത് വിമര്‍ശകനുമായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതോടെയാണ് വ്യാഴാഴ്ച നടത്താനിരിക്കുന്ന കെ റെയില്‍ സംവാദത്തില്‍ കല്ലുകടി തുടങ്ങിയത്. എതിര്‍പ്പുന്നയിച്ചവരുടെ പാനലില്‍ ജോസഫ് സി മാത്യുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കാരണമൊന്നും പറയാതെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീധര്‍ രാധാകൃഷ്ണനെ എതിര്‍പ്പുന്നയിക്കുന്നവരുടെ പാനലില്‍ ഉള്‍പ്പെടുത്തിയത്. ജോസഫ് സി മാത്യുവിനെ സംവാദത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി അലോക് വര്‍മയ്ക്കും ശ്രീധര്‍ രാധാകൃഷ്ണനുമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it