Latest News

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അവസ്ഥ പരിതാപകരം; പൊതുസമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് റെയ്ഹാനത്ത് സിദ്ദിഖ്

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അവസ്ഥ പരിതാപകരം; പൊതുസമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് റെയ്ഹാനത്ത് സിദ്ദിഖ്
X

കോഴിക്കോട്: സിദ്ദിഖ് കാപ്പന്‍ ഗുരുതരമായ അവസ്ഥയില്‍ ചങ്ങലക്കിട്ട നിലയിലാണ്് യുപിയിലെ ആശുപത്രിയില്‍ കഴിയുന്നതെന്നും അദ്ദേഹത്തെ മോചിപ്പിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നുമാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ്. സത്യസന്ധമായി വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന അദ്ദേഹത്തിനെതിരേ ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണെന്നും റെയ്ഹാനത്ത് ആരോപിച്ചു.

ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു മുറിവുമുണ്ടെന്നും മുഖത്തെ വേദനമൂലം ഭക്ഷണം കഴിക്കാനാവുന്നില്ലെന്നും റെയ്ഹാത്ത് എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തെ നാളുകളായി ചങ്ങലക്കിട്ടിരിക്കുകയാണ്. ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കുന്നില്ല. മൂത്രമൊഴിക്കാന്‍ കുപ്പി നല്‍കിയിരിക്കുകയാണ്. ഡിസ്ചാര്‍ജ് ചെയ്യാന്‍ പറയൂ എന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചതെന്നും റെയ്ഹാനത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം സിദ്ദിഖ് ആശുപത്രിയില്‍ നിന്ന് റെയ്ഹാനത്തിനെ വിളിച്ചു സംസാരിച്ചിരുന്നു.

''കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ, ഭരണകൂടമേ, പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവരെ, നാനാവിധ മത സംഘടനകളെ, സാംസ്‌കാരിക പ്രവര്‍ത്തകരെ ഒന്ന് കണ്ണ് തുറക്കുമോ, ഒരു പെണ്ണിന്റെ അപേക്ഷയാണ്'' എന്നാണ് റെയ്ഹാനത്ത് എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ അപേക്ഷിക്കുന്നത്.

2020 ഒക്ടോബര്‍ അഞ്ചിനാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ്. തേജസ്, തല്‍സമയം, അഴിമുഖം ഓണ്‍ലൈന്‍ എന്നിവയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമുഖത്തിന്റെ ലേഖകനായിരിക്കെയാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായത്. ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് മൂന്നുപേരെയും പോലിസ് സമാനമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയരേ..

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നു പോവുന്നത്..

7മാസം ആയി ഞാനനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരിക്കാന്‍ കഴിയില്ല. എങ്കിലും ദൈവത്തിന്റെ പരീക്ഷണത്തില്‍ തളരാതെ മുന്നോട്ട്..

സിദ്ധിക്ക എന്ന മനുഷ്യനെ ഞാന്‍ അറിയുന്നത്ര ആര്‍ക്കും അറിയില്ലല്ലോ.. അദ്ദേഹം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആണ്. സത്യസന്ധമായി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യണം എന്നാഗ്രഹിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍. ആര്‍ക്കൊക്കെയോ അദ്ദേഹത്തെ വേറെ എന്തൊക്കെയോ ആക്കിത്തീര്‍ക്കണം. എന്തായിരിക്കാം അവരുടെ ഉദ്ദേശ്യം?

ആ മനുഷ്യന്‍ എന്ത് ദ്രോഹമാണ് അവരോടൊക്കെ ചെയ്തത്. യുപിയില്‍ നിന്നും കേരളത്തിലേക്ക് ഇക്കയെ കൊണ്ട് വന്നപ്പോ കൂടെ വന്ന പോലിസുകാര്‍ ചോദിച്ചു. ഈ പാവം മനുഷ്യനെ എന്തിനാണ് ഇങ്ങനെ പിടിച്ചു വെച്ചത് എന്ന്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലാത്ത അദ്ദേഹത്തെ പിടിച്ചു വെച്ചിട്ട് ആര്‍ക്ക്, എന്ത് നേട്ടം?

ഇതിനു കൂട്ടു നിന്ന ആരായാലും ഒന്നോര്‍ക്കുക, ഒരു പ്രപഞ്ച സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

നിങ്ങള്‍ക്കും കുടുംബം, കുട്ടികള്‍, എല്ലാം ഉള്ളവരാണ്. ദൈവത്തിനു മുന്നില്‍ നിങ്ങള്‍ കണക്ക് പറയേണ്ടി വരും... തീര്‍ച്ച!!

വെള്ളക്കിടക്കയില്‍ വ്രണങ്ങളുമായി, എല്ലും തോലുമായ ഒരു ഉമ്മ കിടക്കുന്നുണ്ട്.. അവരുടെ കുഴിഞ്ഞ കണ്ണുകള്‍ അടയാതെ കാത്തിടിക്കുന്നത് അവരുടെ പൊന്നുമോനെ കാണാന്‍ വേണ്ടി മാത്രമാണ്. ആ ഉമ്മയുടെ കണ്ണുനീര്‍ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും. ഇന്ഷാ അല്ലാഹ്

3 മക്കളുടെ കളിചിരികള്‍ ഇല്ലാതാക്കിയ ഭരണകൂടമേ. എന്താണ് ഇതുകൊണ്ട് കിട്ടുന്ന ലാഭം?

മതവും ജാതിയും, സംസ്ഥാനവും രാജ്യവും നോക്കാതെ നമുക്ക് സ്‌നേഹിച്ചു കൂടെ?

എല്ലവരെയും കൂട്ടിപ്പിടിച്ചു ഐക്യത്തോടെ ജീവിച്ചു കൂടെ.. ഇത് കൊണ്ട് ആര്‍ക്കാണ് ഈ കുറഞ്ഞ ജീവിതത്തില്‍ സമാദാനം ലഭിക്കുന്നത്..?

ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെ മണ്ണോടു ചേരാനുള്ളതാണ്.. ആ ഇത്തിരി ജീവിതം എന്തിനാണ് ഇല്ലാതാക്കുന്നത്..

ഞങ്ങള്ക്ക് ജീവിക്കണം

എന്റെ പ്രിയപ്പെട്ടവന്‍ ഇന്നനുഭവിക്കുന്ന യാതനകള്‍ എന്തിന്റെ പേരിലാണ്?

അദ്ദേഹത്തിന്റെ പേരില്‍ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല.

ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങള്‍ പൊട്ടിച്ചിരിക്കു. കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും!

പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്റെ കുറവും പനിയും എല്ലാം കൂട് അദ്ദേഹത്തെ തളര്‍ത്തിയാണ് ബാത്‌റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോള്‍ ഒക്കെ കൂടുതല്‍ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നില്‍ക്കുന്ന ഒരു കൊവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും..

അദ്ദേഹം ഹോസ്പിറ്റലില്‍ നിന്നും ഇന്നലെ എങ്ങനെയോ 2 മിനിറ്റ് എന്നോട് സംസാരിച്ചു.

ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു പൊട്ടോ, അല്ലെങ്കില്‍ കാര്യമായ മുറിവോ ഉണ്ട്.. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല എന്നും, എന്നെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റില്‍ പോവാന്‍ സാധിക്കുന്നില്ല.. മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലില്‍ ആണെന്നും പതറിയ സ്വരത്തില്‍ പറഞ്ഞ്.. എന്നെ എങ്ങനെ എങ്കിലും ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ എന്നും പറഞ്ഞ് കാള്‍ കട്ടായി.

ആ മനുഷ്യന്റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു നോക്കു.

ഇതാണോ ചികിത്സ?

കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ...

ഭരണകൂടമേ..

പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവരെ, നാനാ വിധ മത സംഘടനകളെ, സാംസ്‌കാരിക പ്രവര്‍ത്തകരെ ഒന്ന് കണ്ണ് തുറക്കുമോ, ഒരു പെണ്ണിന്റെ അപേക്ഷയാണ്!

Next Story

RELATED STORIES

Share it