Latest News

കോട്ദ്വാറില്‍ മുസ് ലിം വ്യാപാരിക്ക് കാവലായ ദീപക്കിനെ സന്ദര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കോട്ദ്വാറില്‍ മുസ് ലിം വ്യാപാരിക്ക് കാവലായ ദീപക്കിനെ സന്ദര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി
X

കോട്ദ്വാര്‍: ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ നിലകൊണ്ട ദീപക് കുമാര്‍ എന്ന യുവാവിന് പിന്തുണയുമായി ജോണ്‍ ബ്രിട്ടാസ് എംപി. കോട്ദ്വാര്‍ നഗരത്തില്‍ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ബാബ' എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലി ബജ്റങ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച ദീപക് കുമാറിനെ കാണാനെത്തി സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി.

ദീപക് കുമാര്‍ എന്ന 'മുഹമ്മദ് ദീപക്' ഇന്ത്യയെ കാര്‍ന്നു തിന്നുന്ന അര്‍ബുദമായ ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്കെതിരേയുള്ള പോരാട്ടത്തിന്റെ പ്രത്യാശാനാളമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ദീപക് കുമാറിന്റെ വീട്ടിലെത്തിയ എംപി, നിയമ രാഷ്ട്രീയ പിന്തുണ വാഗ്ദാനം ചെയ്തു. ദീപക്കിന്റെ കുടുംബാംഗങ്ങളേയും കണ്ടു. ബഹിഷ്‌കരണ ഭീഷണി നേരിടുന്ന ദീപക്കിന്റെ ജിംനേഷ്യത്തിലെത്തി പതിനായിരം രൂപയുടെ വാര്‍ഷിക അംഗത്വവുമെടുത്തു.

ദീപക്കിന്റെ മാതാവ് ഊര്‍മിള നടത്തുന്ന ചായക്കടയിലെത്തി ചായയും കുടിച്ചു. തുടര്‍ന്ന് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച തുണിക്കടയിലും എംപിയെത്തി. സാരിയും വാങ്ങിയാണ് മടങ്ങിയത്. ബാബ സ്‌കൂള്‍ ഡ്രസ് എന്ന ഈ തുണിക്കടയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ടാണ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അന്ന് പ്രതിഷേധക്കാര്‍ക്കെതിരേ രംഗത്തുവന്നത് തുണിക്കടയ്ക്കു സമീപം ജിംനേഷ്യം നടത്തുകയായിരുന്ന ദീപക്കാണ്.

നിസഹായനായ മുഹമ്മദിനു മുന്നില്‍ രക്ഷകനായ ദീപക് കുമാര്‍, നൂറ്റിയന്‍പതോളം വരുന്ന കാപാലികരെ ഒറ്റക്ക് നേരിട്ടു. ഹിന്ദുവായിട്ടും നിരാലംബനായ മുസ് ലിം വൃദ്ധന് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് ദീപക് ഇന്ന്. ദീപക്കിനെ നേരില്‍കണ്ട് മതമൈത്രിയില്‍ അഭിമാനിക്കുന്ന കേരളത്തിന്റെ ആശംസകള്‍ നേരാനാണ് എത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഹിന്ദുത്വരെ സംരക്ഷിച്ചുകൊണ്ട് ദീപക്കിനെതിരേ കേസെടുത്ത കോട്ട്ദ്വാര്‍ പോലിസ് സ്റ്റേഷനില്‍ ശക്തമായ എതിര്‍പ്പും എംപി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it