Latest News

യുറോപ്യന്‍ യൂനിയനെ സ്വാധീനിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ വ്യാജവാര്‍ത്താ ശൃംഖല: ഇ യു ഡിസിന്‍ഫൊലാബ്

ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്ന പേരില്‍ ഡിസിന്‍ഫൊലാബ് പുറത്തുവിട്ട അന്വേഷണ റിപോര്‍ട്ടില്‍ രാജ്യത്ത് സര്‍ക്കാറിനെതിരേ പ്രതിഷേധം ഉയരുമ്പോഴും വിദേശത്ത് പ്രതിഛായ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

യുറോപ്യന്‍ യൂനിയനെ സ്വാധീനിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ വ്യാജവാര്‍ത്താ ശൃംഖല: ഇ യു ഡിസിന്‍ഫൊലാബ്
X

ബ്രസ്സല്‍സ്: വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും ഇന്ത്യന്‍ ഭരണകൂടത്തെ കുടത്തെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പ്രതിഛായ വര്‍ധിപ്പിക്കുന്നതിനായി വ്യാജവാര്‍ത്താ ശൃംഖല പ്രവര്‍ത്തിക്കുന്നതായി അന്വേഷണ റിപോര്‍ട്ട്. ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.യു. ഡിസിന്‍ഫൊലാബ് ആണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വന്‍ വ്യാജവാര്‍ത്താ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. വീഡിയൊ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ.) സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ സംവിധാനത്തിന് പിന്നിലെന്ന് ഡിസിന്‍ഫൊലാബ് വെളിപ്പെടുത്തി.


ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്ന പേരില്‍ ഡിസിന്‍ഫൊലാബ് പുറത്തുവിട്ട അന്വേഷണ റിപോര്‍ട്ടില്‍ രാജ്യത്ത് സര്‍ക്കാറിനെതിരേ പ്രതിഷേധം ഉയരുമ്പോഴും വിദേശത്ത് പ്രതിഛായ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ഡിസിന്‍ഫൊലാബ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ''ഞങ്ങള്‍ ഇതുവരെ തുറന്നുകാട്ടിയിട്ടുള്ളതില്‍ ഏറ്റവും വലിയ ശൃംഖലയാണിത്.'' ഡിസിന്‍ഫൊലാബ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ അലഫിലിപ്പ് പറഞ്ഞു.


കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കാശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ വലതുപക്ഷ എം.പിമാരെ കൊണ്ടുവരുന്നതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ശ്രിവാസ്തവ ഗ്രൂപ്പാണ്. ഇതിനു ശേഷം ഏതെങ്കിലും എം.പി. നടത്തുന്ന പ്രസ്താവനയോ എഴുതുന്ന ലേഖനമോ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിക്കും. ഇത് എ.എന്‍.ഐ. ഏറ്റെടുക്കും. യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാടായി ചിത്രീകരിച്ചുകൊണ്ടാവും ഈ പ്രസ്താവനകളും ലേഖനങ്ങളും പുറത്തുവിടുക. ഇത് ഇന്ത്യയിലെ വിവിധ വാര്‍ത്താ മാദ്ധ്യമങ്ങളും ഏറ്റെടുത്ത് പുറത്തുവിടുന്നതോടെ വന്‍ സ്വീകാര്യത ലഭിക്കും.


2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികള്‍ നടത്തിയ ഇടപെടലിനോട് തുലനം ചെയ്യാവുന്ന പ്രവര്‍ത്തനമാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാരെക്കൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിനനുകൂലമായ ഇടപെടലുകള്‍ നടത്തിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു വ്യാജവാര്‍ത്ത് നിര്‍മാണ പ്രചരണങ്ങളിലൂടെ ചെയ്തിരുന്നത്.


2019ല്‍ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് പാക്കിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണങ്ങള്‍ (സര്‍ജിക്കല്‍ സ്‌െ്രെടക്ക്‌സ്)ക്ക് അനുകൂലമായി യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പി. റൈസാര്‍ഡ് സര്‍നെക്കി എഴുതിയ ലേഖനം ശ്രിവാസ്തവ ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് എ.എന്‍.ഐ. ഏറ്റെടുത്തു. യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവനയായാണ് എ.എന്‍.ഐ. ഈ ലേഖനം റിപ്പോര്‍ട്ട് ചെയ്തത്. എക്കണോമിക് ടൈംസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വാര്‍ത്താ മാദ്ധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു. ഇതുപോലെ നിരവധി വാര്‍ത്തകളാണ് ശ്രീവാസ്തവ ഗ്രൂപ്പും എ.എന്‍.ഐയും ചേര്‍ന്ന് വളച്ചൊടിച്ച് ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതെന്നാണ് ഡിസിന്‍ഫൊലാബ് കണ്ടെത്തിയത്.


ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള പത്ത് സന്നദ്ധ സേവന സംഘടനകളുമായിട്ടെങ്കിലും ശ്രിവാസ്തവ ഗ്രൂപ്പിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഡിസിന്‍ഫൊലാബ് കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളെ സ്വാധീനിക്കാന്‍ കഴിയുന്ന സംഘടനകളാണിത്. കഴിഞ്ഞ 15 വര്‍ഷമായി ശ്രിവാസ്തവ ഗ്രൂപ്പ് ഈ ജോലിയില്‍ വ്യാപൃതമാണെന്നും ഡിസിന്‍ഫൊലാബ് പറയുന്നു. വ്യവസായിയായ അങ്കിത് ശ്രീവാസ്തവയാണ് ശ്രിവാസ്തവ ഗ്രൂപ്പിന്റെ മേധാവി. ന്യൂഡല്‍ഹി ടൈംസ്, നയി ദില്ലി ടൈംസ് എന്നീ മാധ്യമസ്ഥാപനങ്ങളും എഎന്‍ആര്‍ ഹെല്‍ത് കെയര്‍, ശ്രീവാസ്തവ മെഡിക്കല്‍ കെയര്‍ എന്നീ ആരോഗ്യ സ്ഥാപനങ്ങളും ശ്രീവാസ്തവ ഗ്രൂപ്പ് നടത്തുന്നുണ്ട്. ഇതിനു പുറമെ പ്രസാധന രംഗത്തും ഇന്ധന മേഖലയിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it