Latest News

ഇന്ത്യ, അഫ്ഗാന്‍ വിദേശകാര്യമന്ത്രിമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

ഇന്ത്യ, അഫ്ഗാന്‍ വിദേശകാര്യമന്ത്രിമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനിഫ് അത്മര്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്താനിലെ സമാധാനപാലനവും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

''വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനിഫ് അത്മര്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധത്തിന്റെ വികാസവും അഫ്ഗാന്‍ സമാധാനശ്രമങ്ങളില്‍ പ്രാദേശിക, അന്തര്‍ദേശിയ തലത്തിലുളള സഹകരണം, സാമ്പത്തിക സഹകരണം, പ്രാദേശികതലത്തിലുള്ള കണക്റ്റിവിറ്റി തുടങ്ങിയവയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു''- അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ചയാണ് മൂന്ന് ദിവസ സന്ദര്‍ശനത്തിന്റെ ഭാഗമായി അത്മര്‍ ഇന്ത്യയിലെത്തിയത്.

ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന അഫ്ഗാന്‍ സമാധാനശ്രമങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളും ഇരുവരും ചര്‍ച്ചക്കെടുത്തു. കഴിഞ്ഞ ആഴ്ച റഷ്യയില്‍ നടന്ന അഫ്ഗാന്‍ കോണ്‍ഫ്രന്‍സിന്റെ വിവരങ്ങളും മന്ത്രി ജയ്ശങ്കറുമായി പങ്കുവച്ചു.

മാര്‍ച്ച് 30 ന് താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ, സ്താംബുള്‍ പ്രോസസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുഷാന്‍ബെയില്‍ ഇന്ത്യപാക് വിദേശകാര്യമന്ത്രിമാര്‍ ഉഭയകക്ഷി ചര്‍ച്ച നടക്കുമോയെന്ന കാര്യത്തിലും തീര്‍ച്ചയില്ല. ഇത്തരം വിഷയങ്ങളും ഇത്തവണ ചര്‍ച്ചയ്ക്കു വരുമെന്നാണ് കരുതുന്നത്.

ഹാര്‍ട്ട് ഓഫ് ഏഷ്യയില്‍ ഇന്ത്യക്കും പാകിസ്താനും കൂടാതെ 15 രാജ്യങ്ങളാണുള്ളത്. ചൈന, റഷ്യ, ഇറാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മധ്യേഷ്യന്‍ രാജ്യങ്ങളായ താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും അംഗങ്ങളാണ്. അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് 'ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സമവായം രൂപപ്പെടുത്തുക, സുരക്ഷ, സാമ്പത്തിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുക' എന്നിവയാണ് ആത്മറിന്റെ സന്ദര്‍ശനോദ്ദേശ്യം. മാര്‍ച്ച് 19 ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി സംസാരിച്ചിരുന്നു.

Next Story

RELATED STORIES

Share it