Latest News

മാലദ്വീപിലേക്കും ഭൂട്ടാനിലേക്കും ഇന്ത്യ കൊവിഡ് വാക്‌സിന്‍ എത്തിച്ചു

മാലദ്വീപിലേക്കും ഭൂട്ടാനിലേക്കും ഇന്ത്യ കൊവിഡ് വാക്‌സിന്‍ എത്തിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കാമെന്നേറ്റ കൊവിഡ് വാക്‌സിന്‍ മാലദ്വീപ്, ഭൂട്ടാന്‍ തുടങ്ങി രണ്ട് രാജ്യങ്ങളിലേക്കെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ മാലദ്വീപിനും ഭൂട്ടാനും പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ അയയ്ക്കുമെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അനുമതി ലഭിച്ച മുറയ്ക്ക് അങ്ങോട്ടും അയയ്ക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വാക്‌സിനുവേണ്ടിയുളള അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യവകുപ്പിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ബെഹ്‌റിന്‍, സൗദി അറേബ്യ, ദക്ഷിണ കൊറിയ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയോട് വാക്‌സിന്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

ഇന്ത്യ കഴിയാവുന്ന എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സില്‍ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തരമായ ആവശ്യങ്ങളും വിദേശത്തുനിന്നുള്ള അഭ്യര്‍ത്ഥനകളും താരതമ്യം ചെയ്തായിരിക്കും നല്‍കാവുന്ന വാക്‌സിന്റെ അളവ് തീരുമാനിക്കുക. ഇന്ത്യയില്‍ രണ്ട് വാക്‌സിനുകള്‍ക്കാണ് അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്, കൊവാക്‌സിനും കൊവിഷീല്‍ഡും. ആസ്ട്രസെനെക്കയും ഓക്‌സ്ഫഡും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിച്ച കൊവാക്‌സിന്‍ ഐസിഎംആറിന്റെ സഹായത്തോടെ ഭാരത് ബയോടെക്കാണ് പുറത്തിറക്കിയത്.

ചൈന ഉല്‍പ്പാദിപ്പിച്ച വാക്‌സിനുകള്‍ കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ത്വരിതഗതിയിലായത്.

Next Story

RELATED STORIES

Share it