Latest News

വാളയാറില്‍ അതിഥി തൊഴിലാളിയെ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ മര്‍ദ്ദിച്ച് കൊന്ന സംഭവം; ഒരു മനുഷ്യനെയാണ് മൃഗത്തെ പോലെ തല്ലിക്കൊന്നതെന്ന് ഫോറന്‍സിക് സര്‍ജന്‍

അടിയേറ്റ് തലയില്‍ രക്തസ്രാവം, നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

വാളയാറില്‍ അതിഥി തൊഴിലാളിയെ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ മര്‍ദ്ദിച്ച് കൊന്ന സംഭവം; ഒരു മനുഷ്യനെയാണ് മൃഗത്തെ പോലെ തല്ലിക്കൊന്നതെന്ന് ഫോറന്‍സിക് സര്‍ജന്‍
X

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ അതിഥിത്തൊഴിലാളി രാമനാരായണ്‍ ഭയ്യാര്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍. യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും അടി കിട്ടാത്ത ഒരു ഭാഗം പോലും ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു. 'ദേഹം മുഴുവന്‍ മൃഗീയമായ മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശരീരത്തിന്റെ പലയിടങ്ങളില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് യുവാവ് മരിച്ചത്. ആള്‍ക്കൂട്ട മര്‍ദനം കുറ്റകരമല്ലെന്ന തോന്നല്‍ ആളുകളുടെ മനസിലുണ്ട്. എന്നാല്‍ ആള്‍ക്കൂട്ട മര്‍ദനവും കുറ്റകരമാണെന്ന് ജനങ്ങള്‍ മനസിലാക്കണം. അതിഥി തൊഴിലാളികള്‍ എന്ന് നമ്മള്‍ വിളിക്കുന്നവരുടെ കൂട്ടത്തിലുള്ള ഒരാളെയാണ് മൃഗത്തെ പോലെ തല്ലിക്കൊന്നതെന്ന് അദ്ദേഹം പറഞ്ഞു.

'മൃതദേഹത്തിലുണ്ടായ പാടുകളെക്കുറിച്ചും മറ്റും വളരെ വിശദമായി പോലിസിനോട് പറഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റിട്ടും കുറച്ച് സമയം അയാള്‍ ജീവനോടെ ഉണ്ടായിരുന്നു. പക്ഷെ മരണം അതിദാരുണമായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം പോലിസിന് കൈമാറിയിട്ടുണ്ട്. ബാക്കി നടപടിക്രമങ്ങള്‍ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടാകും.' ഡോ. ഹിതേഷ് കൂട്ടിച്ചേര്‍ത്തു. മര്‍ദനം മൂലം രാമനാരായണിന്റെ തലയില്‍ രക്തസ്രാവമുണ്ടായി. തല മുതല്‍ കാല്‍പ്പാദം വരെ നാല്‍പതിലധികം മുറിവുകളുണ്ട്. അതില്‍ മിക്കതും വടി കൊണ്ടുള്ള അടിയേറ്റുണ്ടായത്. നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റെയും പരിക്കുകളും മൃതദേഹത്തിലുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

അതിഥി തൊഴിലാളി ജോലി തേടി നാലു ദിവസം മുന്‍പായിരുന്നു വാളയാറിലെ അട്ടപ്പള്ളത്തെത്തിയത്. മൂന്നു വര്‍ഷം മുന്‍പേ ഭാര്യ ഉപേക്ഷിച്ചു പോയതോടെ ചില മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണനുണ്ടായിരുന്നു. ബുധന്‍ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാറി(31)നെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാര്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലിസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധന്‍ രാത്രിയോടെ മരിച്ചു.

കിഴക്കേ അട്ടപ്പള്ളം അനന്തന്‍(55), ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം സ്വദേശി കെ ബിബിന്‍(30) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചവരാണ് അഞ്ചു പേരും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it