Latest News

ഹിന്ദുവും ഹിന്ദുത്വവും: ശശി തരൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിനോട് സമ്മിശ്രപ്രതികരണം

ഹിന്ദുവും ഹിന്ദുത്വവും: ശശി തരൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിനോട് സമ്മിശ്രപ്രതികരണം
X

കോഴിക്കോട്: മുസ്‌ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയുയര്‍ത്തിയ ഹിന്ദു സന്യാസിയെ വിമര്‍ശിച്ച് ശശി തരൂര്‍ എഴുതിയ പോസ്റ്റിനോട് സമ്മിശ്ര പ്രതികരണം. ഭൂരിഭാഗം ആളുകളും പോസ്റ്റിനെ അഭിനന്ദിച്ച് രംഗത്തുവന്നു. ചിലര്‍ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയതയോടുള്ള മൃദുസമീപനം ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു.

ലഖ്‌നോവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സീതാപൂര്‍ ജില്ലയില്‍ ഒരു മുസ്‌ലിം പള്ളിക്ക് പുറത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കാവിവസ്ത്രം ധരിച്ച ബജ്‌റംഗ് മുനി ദാസ് എന്ന സന്യാസി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്ന് ആക്രോശിച്ചത്. ഇതിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് നവരാത്രി, ഹിന്ദു പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ ഖൈരാബാദ് ടൗണിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദസിന്‍ ആശ്രമത്തിലെ അന്തേവാസിയാണ് മഹന്ത് ബജ്‌റംഗ് മുനി ദാസ്.

''ഒരു ഹിന്ദു എന്ന നിലയില്‍ ദൃഢവിശ്വാസത്തോടെ എനിക്ക് എന്റെ മുസ് ലിം സുഹൃത്തുക്കളോട് പറയാന്‍ കഴിയും നിങ്ങളുടെ മതത്തെ ഒരു ഐസിസ് തീവ്രവാദി പ്രതിനിധീകരിക്കുന്നില്ല എന്നത് പോലെ തന്നെ എന്റെ മതത്തെ ഇത്തരം തെമ്മാടികള്‍ പ്രതിനിധീകരിക്കുന്നില്ല. ഹിന്ദുക്കളില്‍ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളില്‍ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ്. ഇത്തരക്കാര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല ഒരിടത്തും സംസാരിക്കുന്നത്; അവരുടെ സ്വന്തം താത്പര്യത്തിന് വേണ്ടി മാത്രമാണ്''-ഇതായിരുന്നു തരൂരിന്റെ പോസ്റ്റ്.

ജയ് ശ്രീറാം വിളിച്ച് മുസ് ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ജയ് ശ്രീറാം വിളികളോടെ ആ ആഹ്വാനം സ്വീകരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, ആ ഹിന്ദുമതമല്ല എന്റെ ഹിന്ദുമതം എന്ന് പറയാന്‍ മുന്നോട്ടു വന്ന ആദ്യത്തെ ഹിന്ദുവായിരിക്കും ഡോ. ശശി തരൂരെന്ന് ആബിദ് അടിവാരം ഫേസ് ബുക്കില്‍ എഴുതി.''

''ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ മുസ്‌ലിം വംശഹത്യകളെ തള്ളിപറഞ്ഞിട്ടുണ്ടോ? നിത്യവും മുസ്‌ലിമിനെ തല്ലികൊല്ലുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ടോ? മുസ്‌ലിം സ്ത്രീകളെ ലൈംഗികാടിമകളാക്കി വില്‍പ്പനയ്ക്ക് വെക്കുന്നത്തിനെതിരെ തെരുവില്‍ പ്രക്ഷോഭം നയിച്ചിട്ടുണ്ടോ? ഇരുപത് കോടിയോളം മുസ്‌ലിം ജനതയുടെ പൗരത്വം റദ്ദ് ചെയ്യുന്ന ആര്‍.എസ്.എസ് ഭരണകൂടത്തിന്റെ വംശീയ നിയമങ്ങള്‍ക്കെതിരെ മുസ്‌ലിങ്ങള്‍ സമരം ചെയ്തപ്പോള്‍, വെടിയേറ്റ് മരിച്ചപ്പോള്‍, ജയിലിലടച്ചപ്പോള്‍, ഡല്‍ഹിയില്‍ വംശഹത്യ ചെയ്യപെട്ടപ്പോള്‍, കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ അവകാശപ്പെടുന്ന ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ആ സമരത്തിലുണ്ടായിരുന്നോ, തെരുവില്‍ പ്രക്ഷോഭമായിട്ടുണ്ടോ? ഭൂരിപക്ഷം ഹിന്ദുക്കളില്‍ എത്ര ശതമാനം പേര്‍ #ചൃര #ഇമമ തുടങ്ങിയ വംശീയ നിയമങ്ങളെ തള്ളിപറഞ്ഞിട്ടുണ്ട്? മിനിമം രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കില്‍ ശശി തരൂരിന്റെയും അതേറ്റുപിടിച്ചവരുടെയും വാദങ്ങളെ അംഗീകരിക്കുന്നവര്‍ മറുപടി പറയണം...''- തരൂരിനെയും തരൂരിനെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും എതിരേയാണ് പ്രശാന്ത് സുബ്രഹ്മണ്യന്‍ പ്രതികരിച്ചത്.

''താങ്കളെ പോലെ അപൂര്‍വ്വം ചിലരെങ്കിലും ഇത്തരക്കാരെ തള്ളിപ്പറഞ്ഞല്ലോ.. സന്തോഷം.. സ്വസമുദായത്തിലെ വിഷപ്പാമ്പുകളെ ആ സമുദായം തന്നെ ഒറ്റപ്പെടുത്തിയാല്‍ തീരും ഇത്തരം വിഷംചീറ്റലുകളും തല്ലിക്കൊല്ലലുകളും...''- അഷ്‌റഫ് അലി എഴുതി.


Next Story

RELATED STORIES

Share it