Latest News

അറുക്കുന്നതിനിടെ താറാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 1.6 ലക്ഷം രൂപയുടെ സ്വര്‍ണം

അറുക്കുന്നതിനിടെ താറാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 1.6 ലക്ഷം രൂപയുടെ സ്വര്‍ണം
X

ബീജിങ്: താറാവിനെ അറുക്കുന്നതിനിടെ വയറ്റില്‍ നിന്ന് ഏകദേശം 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ലോങ്ഹുയി കൗണ്ടിയിലാണ് സംഭവം.

ലിയു എന്ന വ്യക്തി താറാവിനെ അറക്കുന്നതിനിടെയാണ് അതിന്റെ വയറ്റില്‍ നിരവധി ചെറിയ കഷ്ണങ്ങളായി സ്വര്‍ണം കണ്ടെത്തിയത്. ആദ്യം വിചിത്രമായി തോന്നിയെങ്കിലും സംശയം തോന്നിയ ലിയു കഷ്ണങ്ങള്‍ പരിശോധിച്ചതോടെയാണ് അവ യഥാര്‍ഥ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്. ഗ്രാമത്തിനടുത്തുള്ള നദീതീരത്ത് ഭക്ഷണം തേടുന്നതിനിടെ താറാവ് സ്വര്‍ണം വിഴുങ്ങിയതാകാമെന്ന് ലിയു പറയുന്നു. ഒരുകാലത്ത് സ്വര്‍ണഖനനത്തിന് പേരുകേട്ടതായിരുന്നു സമീപത്തെ ചെന്‍ഷുയി നദി. കുടുംബം സ്വതന്ത്രമായി താറാവുകളെ വളര്‍ത്തുന്നതും അവ പലപ്പോഴും നദീതീരത്തെ ചെളിയിലും മണ്ണിലും ഭക്ഷണം തേടുന്നതുമാണ്.

ശരീരത്തിന് സ്വര്‍ണം ദഹിപ്പിക്കാനോ ആഗിരണം ചെയ്യാനോ സാധിക്കില്ലെന്നും അത് സാധാരണ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വലിയ കഷ്ണങ്ങളോ ശുദ്ധീകരിക്കാത്ത സ്വര്‍ണമോ മൃഗങ്ങളിലും മനുഷ്യരിലും കുടല്‍ തടസം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സിന്‍വെന്‍ഫാങ് പുറത്തുവിട്ട റിപോര്‍ട്ടില്‍ സ്വര്‍ണത്തിന് ഏകദേശം 10 ഗ്രാം ഭാരമുണ്ടെന്നും 12,000 യുവാന്‍ (ഏകദേശം 1.6 ലക്ഷം രൂപ) വിലവരുമെന്നും പറയുന്നു. സംഭവത്തെ വരും വര്‍ഷത്തെ ഭാഗ്യത്തിന്റെ സൂചനയായാണ് ലിയുവിന്റെ കുടുംബം കണക്കാക്കുന്നത്.

പ്രദേശത്ത് മുന്‍പും സ്വര്‍ണം കണ്ടെത്തിയിട്ടുള്ളതിനാല്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമല്ലെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ നദിയില്‍ നിന്ന് മണല്‍ കഴുകുന്നതിനിടെ ഗ്രാമവാസികള്‍ 10 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണം ശേഖരിച്ചതായും റിപോര്‍ട്ടുണ്ട്. വടക്കില്‍ നിന്ന് തെക്കോട്ടൊഴുകുന്ന ചെന്‍ഷുയി നദി ഒരുകാലത്ത് സ്വര്‍ണ നിക്ഷേപത്തിന് പ്രശസ്തമായിരുന്നു. 1970 മുതല്‍ 1990 വരെ സ്വര്‍ണം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ നിരവധി ആളുകള്‍ ഇവിടെ എത്തിയിരുന്നു. തുടര്‍ന്ന് അനിയന്ത്രിത ഖനനം നിയന്ത്രിക്കുന്നതിനായി അധികാരികള്‍ സ്വകാര്യ സ്വര്‍ണ ഖനനം നിരോധിച്ചു.

Next Story

RELATED STORIES

Share it