Latest News

തുടര്‍ച്ചയായ 15ാം ദിവസവും ഇന്ധനവില കൂട്ടി

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.

തുടര്‍ച്ചയായ 15ാം  ദിവസവും ഇന്ധനവില കൂട്ടി
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ 15ാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ വില വര്‍ധവ് എട്ട് രൂപ കടന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് എട്ട് രൂപയും ഡീസലിന് എട്ട് രൂപ 43 പൈസയുമാണ് കൂടിയത്. ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 12 പൈസയും പെട്രൊളിന് 79 രൂപ 44 പൈസയും നിലവില്‍ നല്‍കണം.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. ലോക്ക്ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില കൂടാനും തുടങ്ങി. ലോക്ക്ഡൗണ്‍ മൂലമുണ്ടായ വന്‍നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികള്‍ ഉയര്‍ത്താനാണ് സാധ്യത.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ജൂണ്‍ 30 വരെ ഇന്ധന വില വര്‍ധനവ് തുടരുമെന്നാണ് വിലയിരുത്തല്‍. പെട്രോളിന്റെ തീരുവ ലിറ്ററിന്10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വര്‍ധിപ്പിച്ചത്. രണ്ട് തവണ മാത്രമാണ് തീരുവയില്‍ കുറവ് വരുത്തിയത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് 9.20 രൂപയായിരുന്നു ലിറ്റര്‍ പെട്രോള്‍ തീരുവ. അതാണ് 32.98 ആയി ഉയര്‍ന്നത്. ഡീസലിന് 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവര്‍ധിത നികുതി പെട്രോളിന് 20 ശതമാനത്തില്‍നിന്ന് 30ലേക്കും ഡീസലിന്റേത് 12.5 ശതമാനത്തില്‍നിന്ന് 30 ശതമാനത്തിലേക്കുമാണ് കുത്തനെ കൂട്ടിയത്.





Next Story

RELATED STORIES

Share it