Latest News

സവര്‍ണരും സാഹിത്യവും

ബ്രാഹ്മണരായതുകൊണ്ടു ഈ എഴുത്തുകാരെല്ലാം പിന്തിരിപ്പന്മാരാണെന്നല്ല. ഇവരുടെ രചനകളിൽ ആഴത്തിലുള്ള സാഹിത്യപരത ഇല്ലെന്നുമല്ല. മറിച്ചു, വംശത്തെ അടയാളപ്പെടുത്താൻ അവർ നടത്തിയ ശ്രമങ്ങളാണ് മിക്കപ്പോഴും പൊതുഭാവനകളായും സാഹിത്യത്തിലെ സാർവ്വ ലൗകിക മൂല്യങ്ങളായും കൊണ്ടാടപ്പെടുന്നത്

സവര്‍ണരും സാഹിത്യവും
X

കെ കെ ബാബുരാജ്‌

''അവർണ്ണ പക്ഷ രചനകൾ ''എന്ന ഒരു പുസ്തകം തൊണ്ണൂറുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ചെറായി രാംദാസ് ,സുദേഷ് എം രഘു ,ഡോ.പി .കെ സുകുമാരൻ ,ശങ്കര നാരായണൻ മലപ്പുറം മുതലായവരുടെ ശ്രമഫലമായിട്ടാണ് അത് പുറത്തിറങ്ങിയത് .അക്കാലത്തു ഒരുപാടു തിരിച്ചറിവുകൾ തന്ന ഒരു പുസ്തകമാണത് .അതിൽ 'ഊട്ടുപുരകളിൽ നിന്നും അവാർഡുകളിലേക്കു 'എന്നപേരിൽ ഒരു ഉജ്വല ലേഖനമുണ്ട് . കെ.ഐ ഹരിയാണ് എഴുതിയത് .കേരള സംസ്ഥാനം ഉണ്ടായതിനു ശേഷം വിവിധ സർക്കാർ വകുപ്പുകൾ കൊടുത്തിട്ടുള്ള സാംസ്‌കാരിക ;സാഹിത്യ അവാർഡുകളിൽ ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ചാൽ ,എല്ലാം തന്നെ ഇവിടുത്തെ സവർണർക്കാണ് കിട്ടിയിട്ടുള്ളതിനെ കൃത്യമായ രേഖകൾ വെച്ചു വിലയിരുത്തുന്ന ലേഖനമാണത് .

സർക്കാർ അവാർഡുകളെ പൊതുവേ ദേശത്തിന്റെ അംഗീകാര മുദ്രകളായിട്ടാണല്ലോ കരുതുന്നത് .അപ്പോൾ ഈ അവാർഡുകളെല്ലാം എന്തുകൊണ്ടാണ് സവർണർക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്നത് ?ദേശം എന്ന സങ്കൽപത്തിൽ മേൽകൈയുള്ളത് സവർണ്ണ ജാതികൾക്കും വംശങ്ങൾക്കുമാണെന്നും ;അവരുടെ സാംസ്കാരിക നിർമ്മിതികളെയും നായകത്വ പദവികളെയുമാണ് അവാർഡുകൾ കൊണ്ട് ആദരിക്കുന്നതെന്നു തോന്നുന്നു .സർക്കാരുകൾ വലതോ ഇടതോ ആണെങ്കിലും ഇതിൽ ൽ വലിയ ഇളക്കം ഉണ്ടാവാറില്ല

വൈക്കം മുഹമ്മദ് ബഷീറിനോ സി .അയ്യപ്പനോ എന്തുകൊണ്ടാണ് വലിയ ദേശീയ പുരസ്‌കാരങ്ങൾ കിട്ടാതെപോയതെന്നു പലരും ഉന്നയിക്കുന്ന ചോദ്യമാണ് .അവരുടെ കൃതികൾ ദേശഭാവനകൾക്കും ഉത്തമ ജാതി / വ്യക്തി അനുഭവങ്ങൾക്കും പുറത്തോ അതീതമോ ആയതിനാലാവാം ഇപ്രകാരം അവഗണിക്കപ്പെട്ടത് .

അക്കിത്തം പോലുള്ളവർക്ക് കിട്ടിയ ജ്ഞാനപീഠം അവാർഡിനെ ഇടതു -ഹിന്ദുത്വ വാദ രാഷ്ട്രീയത്തിന്റെ അളവുകോലുകൾ വെച്ചുമാത്രം ചർച്ച ചെയ്യുമ്പോൾ അവർ ആവിഷ്കരിച്ച സാഹിത്യ പൊതുഭാവനയുടെ വംശപരത തിരിച്ചറിയപ്പെടാതെ പോവുകയാണ് ഫലം .

മലയാള സാഹിത്യത്തിലെ ആധുനികതയുടെ പ്രാരംഭ ദിശയിൽ സവിശേഷ രീതിയിലുള്ള ഒരു ' സർവ്വനാശ ഭീതി 'ആവിഷ്കരിച്ചവർ ബ്രാഹ്മണരായ ചില എഴുത്തുകാരാണ് .''വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ''എന്ന അക്കിത്തത്തിന്റെ വരികൾ ഈ ഭീതിയുടെ അടയാള വാക്യമായി മാറി .ആധുനിക നിരൂപകർ അതിനെ'' മൃത്യുഭീതി '' എന്നാണ് വിളിച്ചത് .ഇത്തരം സർവ്വനാശ ഭയപ്പാടിനൊപ്പം പോത്തു ,യമൻ ,കാർക്കോടകൻ ,വേനൻ , അശ്വഥാമാവ്, ജഡം ,സംക്രമണം പോലുള്ള ബിംബങ്ങളും പുനരുജ്ജീവിക്കപ്പെട്ടു .

വർധിച്ചു വരുന്ന നഗരവത്കരണത്തോടും മുതലാളിത്ത ഉപഭോഗപരതയോടുമുള്ള പ്രതിരോധമാണ് ഈ ചിഹ്നങ്ങളെങ്കിലും അതിനുമപ്പുറം ഉത്തമ പദവി ഉണ്ടായിരുന്ന തങ്ങളുടെ വംശം അപരാഹ്നത്തിലേക്കു അടുക്കുകയാണോ എന്ന സംത്രാസവും ഇവയിലുണ്ട് .പലപ്പോഴും നാശഹേതുവായി കണ്ടത് പുതിയ രീതിയിൽ കർത്തൃത്വം നേടിയ കീഴാള ജനതകളെയാണ് .

ഇതിനർത്ഥം ,ബ്രാഹ്മണരായതുകൊണ്ടു ഈ എഴുത്തുകാരെല്ലാം പിന്തിരിപ്പന്മാരാണെന്നല്ല .ഇവരുടെ രചനകളിൽ ആഴത്തിലുള്ള സാഹിത്യപരത ഇല്ലെന്നുമല്ല .മറിച്ചു ,വംശത്തെ അടയാളപ്പെടുത്താൻ അവർ നടത്തിയ ശ്രമങ്ങളാണ് മിക്കപ്പോഴും പൊതുഭാവനകളായും സാഹിത്യത്തിലെ സാർവ്വ ലൗകിക മൂല്യങ്ങളായും കൊണ്ടാടപ്പെടുന്നത് .


Next Story

RELATED STORIES

Share it