Latest News

കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരേ ആരോപണവുമായി കുടുംബം

കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരേ ആരോപണവുമായി കുടുംബം
X

കണ്ണൂര്‍: ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി. കുട്ടിയെ ചികില്‍സിച്ച തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റാനിടയാക്കിയതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നു. തലശ്ശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് സുല്‍ത്താന്‍.

ഒക്ടോബര്‍ 30ന് വൈകുന്നേരം വീടിന് സമീപമുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കഴിക്കുന്നതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്‌സ്‌റേ മെഷീന്‍ തകരാറായിരുന്നു. എക്‌സ്‌റേ എടുക്കാന്‍ കൊടുവള്ളി കോ- ഓപറേറ്റീവ് ആശുപത്രിയില്‍ പോയി. ഒരുമണിക്കൂറില്‍ എക്‌സ്‌റേ തലശ്ശേരി ആശുപത്രിയില്‍ ഹാജരാക്കി. കുട്ടിയുടെ കൈയിലെ രണ്ട് എല്ലുകള്‍ പൊട്ടിയിരുന്നു. അന്ന് എക്‌സ്‌റേ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു.

തുടര്‍ന്ന് സ്‌കെയില്‍ ഇട്ട് കൈ കെട്ടിയെങ്കിലും കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍, നടപടികള്‍ കൈക്കൊണ്ടില്ല. നവംബര്‍ ഒന്നിന് രാവിലെ കൈയുടെ നിറം മാറി. തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പിന്നീട് നവംബര്‍ 11 ന് കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സുല്‍ത്താനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികില്‍സ കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയില്‍ നിന്ന് സര്‍ജറി നടത്താന്‍ പോലും തയ്യാറായത്. മെഡിക്കല്‍ കോളജില്‍ വച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ചുമാറ്റിയത്. സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കി. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു 17കാരനായ സുല്‍ത്താന്‍.

അതേസമയം, ചികില്‍സാ പിഴവുണ്ടായില്ലെന്ന് തലശ്ശേരി ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കംപാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ ഉണ്ടായെന്നും ശസ്ത്രക്രിയ ചെയ്‌തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍പ്പെട്ടത്. ഒപ്പം രക്തം വാര്‍ന്നുപോവുകയും ചെയ്തു. രക്തം വാര്‍ന്ന് പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

Next Story

RELATED STORIES

Share it