Latest News

2021-22 സാമ്പത്തിക വര്‍ഷം കേരളത്തിലേക്ക് എത്തിയത് 4,071 കോടിയുടെ നിക്ഷേപം

2021-22 സാമ്പത്തിക വര്‍ഷം കേരളത്തിലേക്ക് എത്തിയത് 4,071 കോടിയുടെ നിക്ഷേപം
X

തിരുവനന്തപുരം: കേരളത്തില്‍ 2021-2022 സാമ്പത്തിക വര്‍ഷം 4,071 കോടിയുടെ നിക്ഷേപം വ്യവസായ മേഖലയില്‍ സൃഷ്ടിക്കാന്‍ സാധിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ഐഡിസി വഴി 895 കോടിയുടെ നിക്ഷേപവും 2,959 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാനായി. ക്രിന്‍ഫ്രയിലൂടെ 1,600 കോടിയുടെ നിക്ഷേപവും 22,000 തൊഴില്‍ അവസരങ്ങളും ഡിഐസിയിലൂടെ 1576 കോടിയുടെ നിക്ഷേപവും 57,399 തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചു. 82,358 പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ ഒരു വര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാരണം പ്രതിരോധത്തിലായ ചെറുകിട വ്യവസായികള്‍ക്ക് 1,416 കോടി രൂപയുടെ സഹായ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുകയും 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കെസ്വിഫ്റ്റ് അക്‌നോളജ്‌മെന്റിലൂടെ അനുമതിയില്ലാതെ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തനം സാധ്യമാക്കാനും സര്‍ക്കാരിനു സാധിച്ചത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമം പാസാക്കി. കെസിസ് പോര്‍ട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധന സംവിധാനം ആവിഷ്‌കരിച്ചു. ഈ സംവിധാനത്തിന് കീഴില്‍ അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2022-2023 സംരംഭക വര്‍ഷമായി സര്‍ക്കാര്‍ ആചരിക്കുന്നതിന്റെ തുടര്‍ച്ചയെന്നോണം ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനും 4 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമെന്നോണം ഇന്ത്യയിലെ ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നഗരമായി കൊച്ചി മാറിയതായുള്ള നൗക്കരി ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും ഇത്തരം വാര്‍ത്തകള്‍ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it