Latest News

ഡോ. കഫീല്‍ ഖാന്റെ മോചനം വൈകുന്നു: ഹൈക്കോടതി മോചിപ്പിച്ചിട്ടും മഥുരയില്‍ ഉടക്കുമായി ജില്ലാ മജിസ്ട്രേറ്റ്; മോചനം നാളെയെന്ന് പ്രതീക്ഷ

ഡോ. കഫീല്‍ ഖാന്റെ മോചനം വൈകുന്നു: ഹൈക്കോടതി മോചിപ്പിച്ചിട്ടും മഥുരയില്‍ ഉടക്കുമായി ജില്ലാ മജിസ്ട്രേറ്റ്; മോചനം നാളെയെന്ന് പ്രതീക്ഷ
X

അലഹബാദ്: പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനോടുള്ള പ്രതികാരമായി യുപി സര്‍ക്കാര്‍ ജയിലിലടച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടി ഉത്തരവിട്ടിട്ടും മോചനം വൈകുന്നതായി പരാതി. ജയില്‍മോചനത്തിനു വേണ്ടി ജയില്‍ അധികാരികളെ സമീപിച്ചവരോട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ജയിലിലെത്തിയിട്ടില്ലെന്നാണ് ലഭിച്ച മറുപടി. ജില്ലാ മജിസ്‌ട്രേറ്റാവട്ടെ തനിക്ക് ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും പറയുന്നു.

എന്നാല്‍ തുടക്കത്തില്‍ ഉണ്ടായ സാങ്കേതികമായ ഈ പ്രതിബന്ധങ്ങള്‍ നിയമപരമായി തന്നെ നേരിട്ടെന്നും നാളെത്തോടെ അദ്ദേഹത്തിന്റെ മോചനം സാധ്യമായേക്കുമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അമരീഷ് മിശ്ര തേജസ് ന്യൂസിനോട് പറഞ്ഞു. ഡോ. കഫീല്‍ഖാനെ നിയമവിരുദ്ധമായി തടവിലിടുന്നതില്‍ മുന്‍കൈ എടുത്ത ജില്ലാ മജിസ്‌ട്രേറ്റ് സര്‍വാഗ്യ രാം മിശ്ര, ജയിലില്‍ തനിക്കെതിരേ പീഡനമുണ്ടായെന്ന കഫീല്‍ഖാന്റെ പരാതിയില്‍ കഴമ്പില്ലെന്ന് മാര്‍ച്ചില്‍ കോടതിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട വിധിയില്‍ കോടതി ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

ഡോ. കഫീല്‍ ഖാനെ ദേശ സുരക്ഷാ നിയമപ്രകാരം ജയിലില്‍ അടച്ചത് നിയമവിരുദ്ധമാണെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേശസുരക്ഷാ നിയമം ചുമത്തി യുപി പോലിസ് അറസ്റ്റ് ചെയ്ത കഫീല്‍ ഖാന്റെ ജാമ്യഹരജി 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് നേരത്തെ സുപ്രിംകോടതി അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഫീല്‍ ഖാന്റെ മാതാവ് നുസ്ഹത് പര്‍വീന്‍ സമര്‍പ്പിച്ച ഹരജിയാലാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അലഹാബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.

കഫീല്‍ ഖാന് മേല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശസുരക്ഷാ നിയമത്തിന്റെ കാലാവധി ആഗസ്ത് പതിമൂന്നിന് അവസാനിച്ചിരുന്നു. പൗരത്വ പ്രക്ഷോഭത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ ജനുവരിയിലാണ് യുപി പോലിസ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് എഫ്ഐആറില്‍ പറയുന്നു.

ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ സിഎഎക്കെതിരെ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ അവഗണിച്ച് ജില്ലാ മജിസ്ട്രേറ്റ് ചില ഭാഗങ്ങള്‍ ബോധപൂര്‍വ്വം അടര്‍ത്തിയെടുത്തതായി കോടതി വിലയിരുത്തി.

Next Story

RELATED STORIES

Share it