Latest News

ഒബിസി ക്വാട്ടയില്‍ നിയമനം നിഷേധിക്കരുത്; രക്ഷിതാക്കളുടെ വരുമാനം മാത്രം മാനദണ്ഡമാക്കാനാകില്ലെന്ന് സുപ്രിംകോടതി

ഒബിസി ക്വാട്ടയില്‍ നിയമനം നിഷേധിക്കരുത്; രക്ഷിതാക്കളുടെ വരുമാനം മാത്രം മാനദണ്ഡമാക്കാനാകില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലെ ഒബിസി സംവരണ നിയമനങ്ങളില്‍ രക്ഷിതാക്കളുടെ വരുമാനം മാത്രം പരിഗണിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സ്വീകരിച്ചിരുന്ന നടപടിയാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഒബിസി സംവരണത്തിനുള്ള നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് താഴ്ന്ന സര്‍വീസില്‍ നിയമനം ലഭിച്ച മലയാളിയായ ഇബ്‌സണ്‍ ഷാ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പദവികള്‍ ലഭിക്കാന്‍ വിധി വഴിയൊരുക്കുന്നു. ക്രീമിലെയര്‍ നിര്‍ണ്ണയിക്കുമ്പോള്‍ രക്ഷിതാക്കളുടെ ശമ്പളം മാത്രമല്ല, അവരുടെ പദവിയും പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. മാതാപിതാക്കളുടെ ശമ്പളവരുമാനം മാത്രം കണക്കിലെടുത്ത് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

1993ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഒബിസി ക്രീമിലെയര്‍ നിര്‍ണ്ണയ ചട്ടക്കൂടിനോട് വിരുദ്ധമായാണ് കേന്ദ്രത്തിന്റെ നടപടി ഉണ്ടായതെന്ന് കോടതി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ആറുമാസത്തിനകം പുനപരിശോധിക്കാനും ആവശ്യമായ നിയമനങ്ങള്‍ക്കായി സൂപ്പര്‍ന്യൂമറി തസ്തികകള്‍ സൃഷ്ടിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. കൂടാതെ, ശമ്പളവരുമാനത്തോടൊപ്പം കൃഷിയില്‍നിന്നുള്ള വരുമാനം അല്ലെങ്കില്‍ മറ്റു വരുമാനങ്ങള്‍ ചേര്‍ത്ത് കണക്കാക്കുന്നതും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

2016, 2017 വര്‍ഷങ്ങളിലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാ വിജയിയായ ഇബ്‌സണ്‍ ഷായ്ക്ക് മുന്‍പ് ഡിഫന്‍സ് അക്കൗണ്ട് സര്‍വീസിലാണ് നിയമനം ലഭിച്ചിരുന്നത്. സുപ്രിംകോടതി വിധിയോടെ അദ്ദേഹത്തിനും സമാന സാഹചര്യത്തിലുള്ള മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന സര്‍വീസുകളിലേക്കുള്ള അവസരം തുറന്നിരിക്കുകയാണ്.

Next Story

RELATED STORIES

Share it