ഡിജിറ്റല്‍ റീസര്‍വേയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം
തിരുവനന്തപുരം: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വേയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കമാവും. നവംബര്‍ 1 ന് രാവിലെ 9.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തില്‍ ആദ്യമായാണ് കേരളം പൂര്‍ണമായും അളക്കുന്ന നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാലുവര്‍ഷം കൊണ്ട് റീസര്‍വേ പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ 1966 ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വര്‍ഷത്തോളം പിന്നിട്ടിട്ടും റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി 'എന്റെ ഭൂമി' എന്ന പേരില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനിഷിയേറ്റീവില്‍ നിന്നും സര്‍വെയും ഭൂരേഖയും വകുപ്പിന് അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍വെയും ഭൂരേഖയും വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ അപര്യാപ്തമാണ്.
ഇതിന് പരിഹാരമായി വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സര്‍വെയര്‍മാരും, 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച് സര്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കരാര്‍ അടിസ്ഥാനത്തില്‍ സര്‍വെയര്‍മാരെ നിയോഗിക്കുന്നതിനുള്ള എഴുത്ത് പരീക്ഷ പൂര്‍ത്തിയാക്കി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
അണ് സര്‍വെയ്ഡ് വില്ലേജുകള്‍, നാളിതുവരെ റീസര്‍വേ പൂര്‍ത്തിയാകാത്ത വില്ലേജുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കി സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കുന്നതിനാണ് നിലവില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും, നാലാം വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
അത്യാധുനിക സര്‍വേ ഉപകരണങ്ങളായ റിയല്‍ ടൈം കൈനറ്റിക് റോവര്‍, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്, ടാബ്ലറ്റ് പിസി എന്നിവ ലഭ്യമാക്കി ഈ ഉപകരണങ്ങളെ Continuously Operating Reference Station (CORS) എന്ന ജിപിഎസ് നെറ്റ്വര്‍ക്കിന്റെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിപ്പിച്ച് ഏകീകൃതമായി ഡിജിറ്റല്‍ സര്‍വേ നടത്തും.
സംസ്ഥാനത്തിന്റെ 70 ശതമാനം വരെ സ്ഥലങ്ങളില്‍ ഞഠഗ റോവര്‍ മെഷീന്റെ സഹായത്താലും, സാറ്റ്ലൈറ്റ് സിഗ്നലുകള്‍ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന് മെഷീനുകളും, തുറസ്സായ 10 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയും ഡിജിറ്റല്‍ സര്‍വെക്കായി ഉപയോഗിക്കും.
സംസ്ഥാനത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് സംസ്ഥാനത്താകെയായി 28 സിഒആര്‍ സ്റ്റേഷനുകളാണ് ആവശ്യമായിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സിഒആര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഇഛഞട കണ്ട്രോള് സെന്ററിന്റെ നിര്‍മാണ ജോലികള്‍ സര്‍വേ ഡയറക്ടറേറ്റില്‍ പുരോഗതിയിലാണ്. കണ്ട്രോള് സെന്ററില്‍ സ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ കണ്ട്രോള് സെന്ററില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാവും.
RELATED STORIES
എഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMTകടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMT