Latest News

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: മുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറിയെന്ന് രമേശ് ചെന്നിത്തല

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: മുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറിയെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുടെ ഭാഗമായി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന പോലിസ് നടപടിക്കെതിരേ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്നത്.

ഇന്നലെ കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിനരികില്‍ മാമോദീസ കഴിഞ്ഞു മടങ്ങുന്ന ഒരു കുടുംബത്തെ അവരുടെ സ്വന്തം വീട്ടിലേക്കു പോകുന്നതില്‍ നിന്ന് ഒരു മണിക്കൂര്‍ നേരമാണ് പിണറായിയുടെ പോലിസ് തടഞ്ഞുനിര്‍ത്തിയത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ ബന്തവസ്സിലാക്കിയത്. ആശുപത്രികളുടെ ഗേറ്റുകള്‍ മണിക്കൂറുകളോളം അടച്ചിടുന്നു. മനുഷ്യര്‍ക്ക് ബസ്സിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചു പോരാനോ കഴിയുന്നില്ല. ജനം നരകിക്കുകയാണ്. ഈ മാന്യദേഹം പോകുന്ന വഴിയില്‍ ചെറുകിട ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ പോലിസ് അനുവദിക്കുന്നില്ല. മുഖ്യമന്ത്രിക്ക് അഗോറഫോബിയയാണെന്നും അദ്ദേഹം പരിഹസിച്ചു.

പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണ്. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നു. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഈ സംസ്ഥാനം ഇപ്പോള്‍ കാണുന്നത്. ഊരിപ്പിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപ്പിച്ച കത്തികള്‍ക്കും ഇടയില്‍ക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാള്‍ ഇന്ന് നൂറോളം പോലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ് സ്വന്തം നാട്ടില്‍ സഞ്ചരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരെയും അവരുടെ ചോദ്യങ്ങളെയും ഭയക്കുന്ന, മൊബൈല്‍ ഫോണിനെ ഭയക്കുന്ന, ജനക്കൂട്ടത്തെ കാണുമ്പോള്‍ അതിനുള്ളിലാരെങ്കിലും കറുത്ത മാസ്‌ക്ക് വച്ചിട്ടുണ്ടോ എന്ന് പരതിനോക്കുന്ന മുഖ്യമന്ത്രി ഈ നാടിനൊരു പൊതുശല്യമായി മാറുകയാണ്.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്. കേരളത്തിലെ പോലിസുകാര്‍ ഈ ഭീരുവും ദുര്‍ബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളൂ. അതുപക്ഷേ പൊതുജനങ്ങളുടെ മാസ്‌കിനും ഇട്ടിരിക്കുന്ന വസ്ത്രത്തിനും, പിടിച്ചിരിക്കുന്ന കുടക്കും, സഞ്ചരിക്കുന്ന റോഡിനും വിലക്കേര്‍പ്പെടുത്തിയാകരുത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഭയപ്പെടാന്‍ പിണറായി തയ്യാറെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

Next Story

RELATED STORIES

Share it