Latest News

ക്ഷേത്രാചാരത്തിനിടെ ദലിതര്‍ക്ക് വിഭൂതി നിഷേധിച്ചതായി പരാതി

ക്ഷേത്രാചാരത്തിനിടെ ദലിതര്‍ക്ക് വിഭൂതി നിഷേധിച്ചതായി പരാതി
X

ചെന്നൈ: പുതുക്കോട്ടൈ ജില്ലയിലെ ക്ഷേത്രാചാരത്തിനിടെ ദലിതര്‍ക്ക് വിഭൂതി (പുണ്യഭസ്മം) നിഷേധിച്ചതായി പരാതി. വടവാലം പഞ്ചായത്തി ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് കൈകാര്യം ചെയ്യുന്ന കലിയുഗ മെയ്യ അയ്യനാര്‍ ക്ഷേത്രത്തില്‍ ജൂലൈ ആറിനാണ് സംഭവം നടന്നതെന്നാണ് റിപോര്‍ട്ടുകള്‍.

ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിലെ പൂജാരി മറ്റ് ഭക്തര്‍ക്ക് വിഭൂതി നല്‍കിയെങ്കിലും ദലിതരെ മനഃപൂര്‍വ്വം ഒഴിവാക്കിയതായി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിഭൂതി നല്‍കാതിരുന്നപ്പോള്‍, ചോദ്യം ചെയ്തവരോട് ' നിങ്ങളെപ്പോലുള്ളവര്‍ക്ക് ഞങ്ങള്‍ക്ക് വിഭൂതി നല്‍കാന്‍ കഴിയില്ല' എന്ന് പൂജാരി പറഞ്ഞതായി ആരോപിക്കപ്പെടുന്നു .

'തലമുറകളായി ഈ തരത്തിലുള്ള വിവേചനം തുടരുന്നു,ഞങ്ങള്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമില്ല. ആചാരങ്ങളില്‍ പങ്കെടുക്കാനോ മറ്റുള്ളവരെപ്പോലെ അവിടെ ഇരിക്കാനോ ഞങ്ങള്‍ക്ക് കഴിയില്ല.'വടവലത്തെ ദളിത് നിവാസിയായ എം പാണിസ്വാമി പറഞ്ഞു.

തിങ്കളാഴ്ച, വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗങ്ങളോടൊപ്പം ദലിത് നിവാസികള്‍ ജില്ലാ കളക്ടര്‍ എം അരുണയ്ക്ക് ഒരു നിവേദനം സമര്‍പ്പിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കാനും മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും പൂര്‍ണ്ണ അവകാശം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.പൂജാരിമാര്‍ക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം നടപടിയെടുക്കണമെന്നും ക്ഷേത്ര ട്രസ്റ്റി ബോര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പരാതിയെത്തുടര്‍ന്ന് ആലങ്കുടി ഡിഎസ്പിയും പുതുക്കോട്ടൈ റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് സമാധാന യോഗം നടത്തി. ഉല്‍സവ സമയത്ത് ദളിത് നിവാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നും ഏതെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായി നേരിടുമെന്നും ഒരു മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നിരുന്നാലും, സംഭവത്തില്‍ ഗണേഷ്, സംബന്ധം ഗുരുക്കള്‍ എന്നീ പൂജാരിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, സമാധാന യോഗത്തില്‍ പങ്കെടുത്ത ഉന്നതജാതി സമുദായത്തിലെ അംഗമായ അന്‍ബുസെല്‍വം ആരോപണങ്ങള്‍ നിഷേധിച്ചു.

Next Story

RELATED STORIES

Share it