Latest News

നിര്‍ണായക ബില്ല് ഇന്ന് പാര്‍ലമെന്റില്‍; അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാന്‍ വ്യവസ്ഥ, ഒരു മാസത്തിലധികം കസ്റ്റഡിയില്‍ കിടന്നാല്‍ സ്ഥാനം നഷ്ടമാകും

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കും

നിര്‍ണായക ബില്ല് ഇന്ന് പാര്‍ലമെന്റില്‍; അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാന്‍ വ്യവസ്ഥ, ഒരു മാസത്തിലധികം കസ്റ്റഡിയില്‍ കിടന്നാല്‍ സ്ഥാനം നഷ്ടമാകും
X

ന്യൂഡല്‍ഹി: അറസ്റ്റിലാകുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍. അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നുള്ളതാണ് ബില്ലിലെ വ്യവസ്ഥ.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേസമയം, ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ എത്തുന്നതിന് തടസമില്ലെന്നും ബില്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവര്‍ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരായി കേന്ദ്രം ഉപയോഗപ്പെടുത്തുന്നത് പതിവായ സാഹചര്യത്തില്‍ ദുരുപയോഗ സാധ്യത ഏറെയുള്ള ബില്ലാണിതെന്ന് വിമര്‍ശനമുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടുന്ന ബില്ലും അവതരിപ്പിച്ചേക്കും. ഓണ്‍ലൈന്‍ ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏര്‍പ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബില്‍ നാളെ ലോക്‌സഭയില്‍ കൊണ്ടുവന്നേക്കും.



Next Story

RELATED STORIES

Share it