Latest News

കൊവിഡ് ബാധയും മരണങ്ങളും കുതിച്ചുയരുന്നു; 'ബയോ ബബ്ബിള്‍ സുരക്ഷ'യില്‍ നടക്കുന്ന ഐപിഎല്‍ റിപോര്‍ട്ട് ചെയ്യില്ലെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

കൊവിഡ് ബാധയും മരണങ്ങളും കുതിച്ചുയരുന്നു; ബയോ ബബ്ബിള്‍ സുരക്ഷയില്‍ നടക്കുന്ന ഐപിഎല്‍ റിപോര്‍ട്ട് ചെയ്യില്ലെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധയും അതുമൂലമുള്ള മരണങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ബയോ ബബ്ബിള്‍ സുരക്ഷയില്‍ നടക്കുന്ന ഐപിഎല്‍ ക്രിക്കറ്റ് ഉല്‍സവം റിപോര്‍ട്ട് ചെയ്യേണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം. പ്രശ്‌നത്തിന്റെ രൂക്ഷത ജനങ്ങളുടെയും ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള എളിയ ശ്രമമാണ് തങ്ങളുടേതെന്നും ക്രിക്കറ്റിനും ഐപിഎല്ലിനും തങ്ങള്‍ എതിരല്ലെന്നും നടക്കുന്ന സമയമാണ് പ്രശ്‌നമെന്നും എഡിറ്ററുടെ കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് വ്യാപനം വലിയ തോതില്‍ ഉയര്‍ന്നുകഴിഞ്ഞു. മരണങ്ങളും വര്‍ധിച്ചു. സുഹൃത്തുക്കളോ ബന്ധുക്കളോ നഷ്ടപ്പെടാത്ത ഒരാളുപോലും ഇല്ലെന്നായിരിക്കുന്നു. മരണാസന്നരായ രോഗികളെപ്പോലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ല. ഓക്‌സിജന്‍ സിലിണ്ടറിനുവേണ്ടിയുള്ള അപേക്ഷകള്‍ എമ്പാടുമുണ്ട്. ഓരോരുത്തരും ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ആരോഗ്യസംവിധാനങ്ങള്‍ പരാജയപ്പെട്ടുകഴിഞ്ഞു. ഈ സമയത്ത് ബയോ ബബ്ബിള്‍ സുരക്ഷയില്‍ ഐപിഎല്‍ നടത്തുന്നത് ഔചിത്യപൂര്‍വമല്ലെന്നാരോപിച്ചാണ് പത്രം റിപോര്‍ട്ടിങ്ങില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്.

കളിക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സ്‌റ്റേഡിയം സ്റ്റാഫിനെയും ഒഫീഷ്യല്‍സിനെയും വ്യത്യസ്ത പാളികളിലായി തിരിച്ച് ഓരോ പാളിയിലെയും വ്യക്തികളെ പരസ്പരം ഇടകലരാന്‍ അനുവദിക്കാതെ കൊവിഡിനെ തടയുന്ന രീതിയാണ് ബയോ ബബ്ബിള്‍ സുരക്ഷ. ഓരോ പാളിയിലുള്ളവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. ആരെങ്കിലും ഈ പാളി ലംഘിക്കുകയാണെങ്കില്‍ അവരെ ക്വാറന്റീനിലാക്കി അവരില്‍ രണ്ട് തവണ കൊവിഡ് പരിശോധന നടത്തി കൊവിഡ് വ്യാപിക്കില്ലെന്ന് ഉറപ്പാക്കും. ലോകത്തെ പല മാച്ചുകളും ഇപ്പോള്‍ ഈ രീതിയിലാണ് നടക്കുന്നത്. മനുഷ്യന്‍ മരിച്ചുവീഴുമ്പോള്‍ കച്ചവടം എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്ന് പത്രം കുറ്റപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it