അന്ധവിശ്വാസവും ലഹരി ഉപയോഗവും തുടച്ചുനീക്കാൻ നിരന്തര ബോധവത്ക്കരണം തുടരും: മന്ത്രി
തിരുവനന്തപുരം: സമൂഹത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ നിരന്തരമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന ആശയപ്രചാരണ- ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് പോലുള്ള ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ലഹരി വിതരണ ശൃംഖലളിൽ കണ്ണികളാകുകയും ചെയ്യുന്നത് ദൂരവ്യാപകമായ ഭവിഷത്തുകൾക്ക് വഴിവെക്കും. നിയമം കൊണ്ട് നിയന്ത്രിക്കുന്നതിനൊപ്പം നിരന്തരമായ അവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ മാത്രമേ ശാശ്വതമായ ഫലം ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നല്ല ആശയങ്ങളിലൂടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം കലാരൂപങ്ങളാണ്.
കലാകാരൻമാർ ഉൾപ്പെടെ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ സാധിക്കുന്ന വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയ ബോധവത്ക്കരണവും പ്രചാരണവും കാര്യക്ഷമമായ രീതിയിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും സമൂഹത്തെ ബാധിച്ച വൈകൃതങ്ങളിൽ ഒന്നാണ്. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും പുതുതലമുറയെ നേർവഴിയിലൂടെ നയിക്കാനും സാധിക്കുന്നതാകും ആശയപ്രചാരണ – ബോധവത്കരണ പരിപാടിയെന്നും മന്ത്രി വ്യക്തമാക്കി.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളർന്നുവരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ അതിനെതിരെ ശബദമുയർത്തേണ്ടത് അനിവാര്യമാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം പ്രവണതകളെ നിസാരവത്ക്കരിക്കുന്നത് വലിയ പ്രതിസന്ധിയിലേക്ക് വഴിവെക്കും. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട സാമൂഹ്യ വിപത്തുകൾക്കെതിരെ വേദിയിൽ കവിത ചൊല്ലി.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷകുമാർ വിശിഷ്ടാഥിതിയായിരുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കെ. ജനാർദ്ദനൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് പരിശീലകരും പഠിതാക്കളും സാമൂഹ്യ തിന്മകൾക്കെതിരെയുള്ള വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിച്ചു.
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMTആശുപത്രിക്ക് ബോംബിട്ടതാര്...?; തെളിവുകള്‍ നിരത്തി യുഎസ് ആയുധ വിദഗ്ധന്‍
20 Oct 2023 1:01 PM GMT