Latest News

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കോണ്‍ഗ്രസ്; 69 സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചു; പിണറായി വിജയന് മറുപടി പറഞ്ഞ് രമേശ് ചെന്നിത്തല

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കോണ്‍ഗ്രസ്; 69 സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചു; പിണറായി വിജയന് മറുപടി പറഞ്ഞ് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം- ബി.ജെ.പി ഡീല്‍ തകര്‍ത്ത് ബി.ജെ.പി മുന്നേറ്റത്തെ കേരളത്തില്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യു.ഡി.എഫുമാണെന്നും 69 സീറ്റില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി ജെപി, യു.ഡി.എഫിന് വോട്ടുമറിച്ചു നല്‍കിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രമേശ് ചെന്നിത്തല. ബി.ജെ.പിയും സിപിഎമ്മും തമ്മില്‍ നടത്തിയ വോട്ടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണ് ഈ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

''യഥാര്‍ത്ഥത്തില്‍ 69 സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ച് നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്ന് വോട്ടുകളുടെ കണക്കുകളില്‍ നിന്ന് തെളിയുന്നു. മറ്റു സീറ്റുകളിലും വ്യാപകമായി വോട്ടു കച്ചവടം നടന്നിട്ടുണ്ട്. നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണെന്ന് വോട്ടുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട്ടു കുറയുകയും ചെയ്തു. അവ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കിട്ടിയത്. ബി.ജെ.പി അഭിമാന മത്സരം നടത്തിയ അവരുടെ സിറ്റിംഗ് സീറ്റായ നേമത്ത് കോണ്‍ഗ്രസ്, കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിക്കെതിരെ കനത്തയുദ്ധമാണ് നടത്തിയത്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍, കഴിഞ്ഞ തവണത്തെ 13,860 വോട്ടുകള്‍ 36,524 വോട്ടുകളായി വര്‍ധിപ്പിച്ചാണ് ബി.ജെ.പിയെ പ്രതിരോധിച്ചത്. ഇടതു സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടിയാകട്ടെ കഴിഞ്ഞ തവണ പിടിച്ച 59,192 വോട്ടുകള്‍ പിടിച്ചില്ല. 55,837 വോട്ടുകളാണ് ഇത്തവണ ശിവന്‍കുട്ടിക്ക് ലഭിച്ചത്.''

''പാലക്കാട് ബി.ജെ.പിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്റെ മുന്നേറ്റം ധീരമായി നേരിട്ടത് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ്. സിപിഎം അവിടെ കഴിഞ്ഞ തവണത്തെക്കാള്‍ 2,242 വോട്ടുകള്‍ ബി.ജെ.പിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫിന്റെ മുന്നേറ്റമാണ് ബി.ജെ.പിയുടെ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയത്തെ തകര്‍ത്തത്. കഴിഞ്ഞ തവണത്തെക്കാള്‍ യു.ഡി.എഫ് 8,888 വോട്ടുകള്‍ കൂടുതല്‍ പിടിച്ച് യു.ഡി.എഫ്, ബി.ജെ.പി മുന്നേറ്റത്തെ തടഞ്ഞപ്പോള്‍ സി പി എം 1,926 വോട്ടുകള്‍ ബി ജെപിക്ക് സമ്മാനിക്കുകയാണ് ചെയ്തത്. ബി ജെപിക്ക് ഇത്തവണ 4,35,606 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞത്. 3.71 ശതമാനം വോട്ടുകളുടെ കുറവുണ്ടായി. ഈ ഈ വോട്ടുകള്‍ ഭൂരിഭാഗവും കിട്ടിയിരിക്കുന്നത് സി.പി.എമ്മിനും ഇടതു മുന്നണിക്കുമാണ്. സംസ്ഥാനത്ത് 69 ലേറെ മണ്ഡലങ്ങളില്‍ ബി.ജെ.പി സി.പി.എമ്മിനും ഇടതുമുന്നണിക്കും വോട്ടുമറിച്ച് നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്''- ചെന്നിത്തല ആരോപിച്ചു.

ഏതാനും ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി: ''സി.പി.എമ്മിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥി പി.രാജീവ് മത്സരിച്ച കളമശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് 13, 065 വോട്ടുകളുടെ കുറവാണ് കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ ഉണ്ടായത്. അത് ലഭിച്ചത് സിപിഎം സ്ഥാനാര്‍ത്ഥിക്കാണ്. കുട്ടനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞത് 18, 098 വോട്ടുകളാണ്. കഴിഞ്ഞ തവണ പിടിച്ചതിന്റെ പകുതി വോട്ട് പോലും എന്‍.ഡി.എ പിടിച്ചില്ല. ഇത് അപ്പടി ഇടതു സ്ഥാനാര്‍ത്ഥിക്ക് മറിച്ച് കൊടുത്തു. വൈക്കത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ 30, 067 വോട്ടുകള്‍ ആണ് ലഭിച്ചതെങ്കില്‍ ഇത്തവണ ലഭിച്ചത് വെറും 11, 953 വോട്ടുകള്‍. വ്യത്യാസം 18,114 വോട്ടുകള്‍. ഇത് ലഭിച്ചത് അവിടുത്തെ സിപിഐ സ്ഥാനാര്‍ത്ഥിക്ക്. ഉടുമ്പന്‍ ചോലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 21,799 വോട്ടുകള്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ കിട്ടിയത് വെറും 7,208 വോട്ടുകള്‍ മാത്രമാണ്. വ്യത്യാസം 14,591. അവിടെ ഇടതു സ്ഥാനാര്‍ത്ഥിക്ക് 50,813 വോട്ടുകള്‍ ഉണ്ടായിരുന്നത് 77,381 വോട്ടുകള്‍ ആയി കുതിച്ചുയര്‍ന്നു. എന്‍ഡിഎ വോട്ടുകള്‍ അപ്പാടെ കച്ചടവം നടത്തുകയാണുണ്ടായത്.''

ഏറ്റുമാനൂര്‍, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട്, ചങ്ങനാശേരി, വാമനപുരം, കോവളം, കൈപ്പമംഗലം, തുടങ്ങി ബിജെപി ഇടതു മുന്നണിക്ക് വോട്ട് മറിച്ച് നല്‍കിയ മണ്ഡലങ്ങളുടെ വലിയ ലിസ്റ്റ് തന്നെയുണ്ട്. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് ആര്‍ എസ് എസ് ഉന്നതന്‍ ബാലശങ്കര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്തിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ അട്ടിമറിക്കപ്പെട്ടതും ഈ ഡീലിന്റെ ഭാഗമായിരുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം.

Next Story

RELATED STORIES

Share it