Latest News

വൈദ്യുതീകരണം നിലമ്പൂര്‍ പാതയുടെ മുഖമുദ്രയായിരുന്ന കാനനഭംഗിക്ക് കോടാലി വീഴ്ത്തുമെന്ന് ആശങ്ക

വൈദ്യുതീകരണം നിലമ്പൂര്‍ പാതയുടെ മുഖമുദ്രയായിരുന്ന കാനനഭംഗിക്ക് കോടാലി വീഴ്ത്തുമെന്ന് ആശങ്ക
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ വികസനത്തിന് വേഗം കൂടുമെങ്കിലും പാതയുടെ പ്രധാന ആകര്‍ഷണമായ കാനനഭംഗിക്ക് കോടാലി വീഴുമെന്ന് ആശങ്കയുയരുന്നു.

വൈദ്യുതക്കാലുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം വാടാനാംകുര്‍ശിയില്‍ ആരംഭിച്ചിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 66 കിലോമീറ്റര്‍ പാതയും 4 കിലോമീറ്റര്‍ വരുന്ന അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂര്‍ യാര്‍ഡുകളും ഉള്‍പ്പെടെ 70 കിലോമീറ്റര്‍ വൈദ്യുതീകരിക്കുന്നതിന് 1,300 കാലുകളാണ് സ്ഥാപിക്കുന്നത്. ഇവയിലൂടെ കാന്റിലിവര്‍ രീതിയിലാണ് വൈദ്യുതക്കമ്പികള്‍ കടന്നുപോകുക. ഇതിനായി ട്രാക്കിന് സമീപത്തെ ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റേണ്ടി വരും. ഇതു സംബന്ധിച്ചുള്ള റെയില്‍വേയുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.

സതേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള 8 വൈദ്യുതീകരണ പ്രോജക്ടുകളിലൊന്നാണ് ഇത്. ഇവയ്‌ക്കെല്ലാം കൂടി 587.53 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആവശ്യമായ വൈദ്യുതിക്ക് മേലാറ്റൂരിലാണ് ട്രാക്ഷന്‍ സബ് സ്‌റ്റേഷന്‍ നിര്‍മിക്കുക. മേലാറ്റൂരിലെ 110 കെവി സബ് സ്‌റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുര്‍ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളില്‍ സ്വിച്ചിങ് സ്‌റ്റേഷനുകളുണ്ടാകും.

നിലമ്പൂരില്‍ പവര്‍ വാഗണ്‍ ഷെഡും ഓവര്‍ഹെഡ് എക്യുപ്‌മെന്റ് ഡിപ്പോയും ഓഫിസും ക്വാര്‍ട്ടേഴ്‌സുകളും ഒരുക്കും.

പണികള്‍ പൂര്‍ത്തിയാകുന്നതോടെ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ വൈദ്യുതീകരിക്കാത്ത പാതകള്‍ ഉണ്ടാകില്ല. വേഗം കൂടിയ മെമു സര്‍വീസ് ആരംഭിക്കാനാവും. എറണാകുളം-ഷൊര്‍ണൂര്‍, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസുകള്‍ നിലമ്പൂരിലേക്കു നീട്ടാനും കഴിയും. മെമു സര്‍വീസ് എത്തുന്നതോടെ എന്‍ജിന്‍ തിരിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ നിലമ്പൂരില്‍ എത്തി അര മണിക്കൂറോളം കാത്തുകിടക്കുന്ന നിലവിലെ സ്ഥിതി ഒഴിവാകും.

Next Story

RELATED STORIES

Share it