Latest News

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്ന് പരാതി

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്ന് പരാതി
X

ഹൈദരാബാദ്: തെരുവുനായ വിഷയത്തില്‍ സുപ്രിം കോടതിയില്‍ വാദം തുടരവേ തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്ന് റിപോര്‍ട്ടുകള്‍. തെലങ്കാനയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 500 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് പരാതി.

മൃഗക്ഷേമ പ്രവര്‍ത്തകനായ ആടുലാപുരം ഗൗതം നല്‍കിയ പരാതിയിലാണ് സംസ്ഥാനത്തുനടന്ന ക്രൂരത വ്യക്തമാക്കുന്നത്. ഗൗതം ജനുവരി 12ന് നല്‍കിയ പരാതി പ്രകാരം ഭവാനിപ്പേട്ട്, പല്‍വാഞ്ച, ഫരീദ്പേട്ട്, വാഡി, ഭണ്ടാരമേശ്വരപ്പള്ളി തുടങ്ങിയ ഗ്രാമങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 200ല്‍ അധികം നായ്ക്കളാണ് കൊല്ലപ്പെട്ടത്. നായ്ക്കളെ വിഷം കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. ഭവാനിപേട്ട് ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഒരു ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ നിരവധി നായ്ക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയതായും ഗൗതമിന്റെ പരാതിയിലുണ്ട്.

അടുത്തിടെ നടന്ന ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ക്രൂരത നടന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പിന് മുമ്പ് ചില സ്ഥാനാര്‍ഥികള്‍ തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം പരിഹരിക്കുമെന്ന് ഗ്രാമീണര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

സംഭവത്തില്‍ അഞ്ച് ഗ്രാമത്തലവന്മാരടക്കം ആറുപേര്‍ അറസ്റ്റിലായി. കൊല നടത്താന്‍ ഇവര്‍ ഏര്‍പ്പാടാക്കിയ കിഷോര്‍ പാണ്ഡെ എന്നയാളും അറസ്റ്റിലായി. ജനുവരി 12ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വിവരം ലഭിച്ചതെന്നും ഗ്രാമത്തലവന്മാരുടെ സാന്നിദ്ധ്യത്തിലാണ് കൂട്ടക്കൊല നടന്നതെന്നും പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it